അസം വെള്ളപ്പൊക്കം: മരണ സംഖ്യ 60 ; 10 ലക്ഷത്തിലധികം ജനങ്ങള്‍ ദുരിതത്തില്‍


അസമില്‍ കനത്ത മഴയിലും വെളളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 60 ആയി. ഇന്നലെ വൈകുന്നേരം ഒരാള്‍ കൂടി മരിച്ചതോടെയാണ് വെളളപ്പൊക്ക ദുരിതത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി ഉയര്‍ന്നത്. മോറിഗാവ് ജില്ലയില്‍ നിന്നാണ് ഇന്നലെ വൈകുന്നേരം ഒരാള്‍ മരിച്ചത്. തലസ്ഥാനമായ ഗുവാഹാത്തിയില്‍ മാത്രം എട്ട് പേരാണ് മരിച്ചത്.
സംസ്ഥാനത്തെ 21 ജില്ലകളിലായി പത്ത് ലക്ഷത്തോളം പേര്‍ വെള്ളപ്പൊക്ക ദുരിതത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അസം ദുരന്ത നിവാരണ സേനയുടെ കണക്കുകള്‍. കാസിരംഗ നാഷണല്‍ പാര്‍ക്കിന്റെ 38 ശതമാനവും വെള്ളം നിറഞ്ഞിരിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട് നിരവധി മൃഗങ്ങള്‍ ചത്തു. അവശേഷിക്കുന്നവയില്‍ ചിലതിനെ സമീപത്തെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആയിരത്തി അഞ്ഞൂറിലധികം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ടൈന്നും അരലക്ഷത്തോളം ഹെക്ടര്‍ കൃഷിഭൂമി വെള്ളപ്പൊക്കത്തില്‍ നശിച്ചിട്ടുണ്ടെന്നും ദുരന്ത നിവാരണ സേനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി സംസ്ഥാനത്തെ 15 ജില്ലകളിലായി 280 ദുരിതാശ്വാസ ക്യാമ്ബുകള്‍ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 23000ത്തോളം ആളുകള്‍ ഈ ക്യാമ്ബുകളില്‍ അഭയം തേടിയിട്ടുണ്ടെന്നാണ് വിവരം. ദുരിതം മറികടക്കാനായി സര്‍ക്കാര്‍ ആവശ്യമായ ഭക്ഷ്യസാധനങ്ങളും വെള്ളവും മരുന്നും വിതരണം ചെയ്യുന്നുണ്ടെന്നും ദുരന്തനിവാരണ സേന വക്താക്കള്‍ അറിയിച്ചു.




Sharing is Caring