ബിനോയ് കോടിയേരിക്കെതിരായ ചെക്ക് കേസ് ഒത്തുതീര്‍പ്പാക്കി


സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കി. കേസ് ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് വരുന്ന ഞായറാഴ്ച ബിനോയ് നാട്ടിലേക്ക് തിരിക്കുമെന്നാണ് വിവരം. പണം കൊടുക്കാതെയാണ് കേസ് ഒത്തുതീര്‍പ്പാക്കിയതെന്ന് ബിനോയ് പറയുന്നു. പണം ലഭിക്കാനുണ്ടായിരുന്ന മര്‍സൂഖി കേസ് സ്വയം പിന്‍വലിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ചെക്കുകേസുകളെ തുടര്‍ന്ന് ബിനോയ്ക്കെതിരെ ദുബായില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ജാസ് ടൂറിസം കമ്ബനി ഉടമ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിയുമായുള്ള 1.72 കോടിയുടെ ചെക്ക് കേസാണ് ഒത്തു തീര്‍ന്നത്. തങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്ന തെറ്റിദ്ധാരണയാണ് കേസിന് കാരണമായതെന്നും അത് പറഞ്ഞു തീര്‍ത്തെന്നുമാണ് ബിനോയ് കോടിയേരി മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്. അതേസമയം പണം കൊടുത്താണ് കേസ് ഒത്തുതീര്‍പ്പാക്കിയതെന്നാണ് വിവരങ്ങള്‍.


കാസര്‍കോട് സ്വദേശിയായ വ്യവസായിയാണ് പണം കൊടുത്ത് കേസ് ഒത്തുതീര്‍പ്പാക്കിയതെന്നാണ് വിവരം. കേസ് ഒത്തുതീര്‍പ്പാക്കിയ കാര്യം മര്‍സൂഖിയാണ് സ്ഥിരീകരിച്ചത്. ചെക്കു കേസുകള്‍ ദുബായില്‍ സാധാരണമാണെന്നും ബിനോയിക്കെതിരായ വിവാദങ്ങള്‍ അനാവശ്യമാണെന്നും മര്‍സൂഖി പ്രതികരിച്ചു.



Sharing is Caring