ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് കോടതി തള്ളി


തിരുവനന്തപുരം:ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളി. കേസില്‍ പുനരന്വേഷണം നടത്താനും കോടതി ഉത്തരവായി. കേസ് നേരത്തേ അന്വേഷിച്ച് എസ് പി ആര്‍ സുകേശന്‍ തന്നെ അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മന്ത്രി കെഎം മാണിയെ കുറ്റവിമുക്തന്‍ ആക്കിയ വിജിലന്‍സ് നടപടി തള്ളണം എന്നാവശ്യപ്പെട്ടുള്ള 11 ഹര്‍ജികളാണ് കോടതിയുടെ വിധി. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍, എല്‍ഡിഎഫ്, ബിജു രമേശ്, വിഎസ് സുനില്‍ കുമാര്‍ എംഎല്‍എ എന്നിവര്‍ ഉള്‍പ്പടെയാണ് ഹര്‍ജികള്‍ നല്‍കിയത്.


വിജിലന്‍സ് ഡയറക്ടറെക്കെതിരെ രൂക്ഷ വിമര്‍ശനമാണ് വിധിന്യായത്തിലുള്ളത്.അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകള്‍ ഇല്ലാത്ത റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടറുടെ അഭിപ്രായം മാത്രമാണുള്ളതെന്നും കോടതി നിരീക്ഷിച്ചു. ബാര്‍ അസോസിയേഷന്‍ നേതാക്കളുടെ സാമ്പത്തിക വിവരം അന്വേഷിക്കാനും ബിജു രമേശ് സമര്‍പ്പിച്ച സിഡിയുടെ ശാസ്ത്രീയ പരിശോധിക്കാനും കോടതി ഉത്തരവായി.കെ എം മാണിയും ബാര്‍ ഉടമകളും തമ്മിലുള്ള രണ്ടാംവട്ട കൂടികാഴ്ച അന്വേഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടും അവ നടത്തിയില്ലെന്നും കോടതി പറഞ്ഞു.


ഈ മാസം അഞ്ചിനാണ് ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായത്. തുടര്‍ന്ന് കേസ് വിധി പറയാനായി ഇന്നത്തേക്ക് മാറ്റിയിരുന്നു. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി ജോണ്‍ ഇല്ലിക്കാടനാണ് കേസില്‍ വിധിപറഞ്ഞത്.



Sharing is Caring