നിലന്പൂരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മൂന്ന് പേരെന്ന് മാവോയിസ്റ്റ് മുഖപത്രം


നിലന്പൂരില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മൂന്ന് പേരെന്ന് മാവോയിസ്റ്റ് മുഖപത്രം. കഴിഞ്ഞ വര്‍ഷം നവംബറില്‍ നിലന്പുര്‍ വനത്തില്‍ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകളായ കുപ്പു ദേവരാജ്, അജിത എന്നിവര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ അജിതയ്ക്കും കുപ്പു ദേവരാജിനും പുറമേ മാവോയിസ്റ്റ് സംഘാംഗമായ മഞ്ജുവും കൊല്ലപ്പെട്ടതായി സി.പി.ഐ മാവോയിസ്റ്റ് മുഖപത്രമായ കമ്മ്യൂണിസ്റ്റ് വെളിപ്പെടുത്തി. മുഖപത്രം പുറത്തിറക്കാനുള്ള ചുമതലക്കാരായിരുന്നു അജിതയും മഞ്ജുവും.


ഇരുവരുടെയും രചനകളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അവശേഷിച്ച ലേഖനങ്ങളുമായാണ് പത്രം പുറത്തിറക്കിയതെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചു. ഏറ്റുമുട്ടലിന് ശേഷം കുപ്പു ദേവരാജിന്‍റെയും അജിതയുടെയും മൃതദേഹങ്ങള്‍ മാത്രമാണ് പോലീസിന് ലഭിച്ചത്. മഞ്ജുവിന്‍റെ മൃതദേഹം മാവോയിസ്റ്റുകള്‍ കടത്തിയെന്നാണ് സൂചന.


കേരള, കര്‍ണാടക, തമിഴ്നാട് അതിര്‍ത്തികള്‍ സംഗമിക്കുന്ന മേഖലയില്‍ ഗറില്ലാ യുദ്ധം തുടങ്ങുമെന്ന് പത്രത്തിലുണ്ട്. പത്രത്തിന്‍റെ കോപ്പി കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോയ്ക്കും ലഭിച്ചിട്ടുണ്ട്. നീറ്റ ജലാറ്റില്‍ ഓഫീസിന് നേരെയുണ്ടായ ആക്രമണം, മുക്കാലി ഫോറസ്റ്റ് ഓഫീസ് ആക്രമണം, തിരുനെല്ലി ടൂറിസ്റ്റ് റിസോര്‍ട്ട് ആക്രമണം തുടങ്ങിയ ആക്രമണങ്ങളെക്കുറിച്ചും മുഖപത്രത്തില്‍ വിവരിച്ചിട്ടുണ്ട്.



Sharing is Caring