ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ടിനെ ‘പുറത്താക്കിയ’ ഗുപ്ത സഹോദരങ്ങള്‍ക്ക് ഇന്ത്യയില്‍ ഇസഡ് കാറ്റഗറി സുരക്ഷ


അഴിമതിയാരോപണ വിധേയനായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ രാജിവെച്ചപ്പോള്‍ ഒപ്പം ഉയര്‍ന്നുകേട്ട പേരാണ് ഗുപ്ത സഹോദരങ്ങളുടേത്. ഗുപ്തമാരുമായുള്ള ബന്ധമാണ് സുമയ്‌ക്കെതിരേ തിരിയാന്‍ എഎന്‍സിയെ പ്രേരിപ്പിച്ച മുഖ്യഘടകമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വിദേശത്ത് അഴിമതി അന്വേക്ഷണം നേരിടുന്ന ഗുപ്ത സഹോദരങ്ങള്‍ക്ക് ഉത്തരാഖണ്ഡില്‍ ഇസഡ് കാറ്റഗറി സുരക്ഷയാണ് നല്‍കുന്നത്. ഗുപ്ത സഹോദരന്‍മാരായ അജയ്, രാജേഷ്, അതുല്‍ എന്നിവര്‍ക്കാണ് ബിജെപി സര്‍ക്കാര്‍ ഇസഡ് കാറ്റഗറി സുരക്ഷ നല്‍കിയിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന വൈ കാറ്റഗറി സുരക്ഷ് ബിജെപി സര്‍ക്കാരാണ് ഇസഡ് കാറ്റഗറിയിലേക്ക് ഉയര്‍ത്തിയത്.


അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ജേക്കബ് സുമയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഇന്ത്യന്‍ വംശജരായ ഗുപ്തമാരുടെ വസതിയില്‍ ബുധനാഴ്ച പോലീസ് റെയ്ഡ് നടത്തിയിരുന്നു. അന്വേഷണത്തില്‍ ഗുപ്തമാരുടെ അനന്തിരവന്‍ രാഹുല്‍ അടക്കം എട്ട് പേര്‍ അറസ്റ്റിലായി. അജയ് ഗുപ്തയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗുപ്ത സഹോദരങ്ങള്‍ പ്രസിഡന്റിന്റെ കാബിനറ്റ് നിയമനങ്ങളില്‍ പോലും സ്വാധീനം ചെലുത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സുമയുടെ രാജി ഗുപ്ത കുടുംബത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം സുമയും ഗുപ്തമാരും അഴിമതിയാരോപണം നിഷേധിച്ചിട്ടുണ്ട്.


1993ല്‍ ഉത്തര്‍പ്രദേശിലെ സഹരാന്‍പൂരില്‍ നിന്ന് ദക്ഷിണാഫ്രിക്കയില്‍ കുടിയേറി ബിസിനസ് കെട്ടിപടുത്തവരാണ് ഗുപ്ത കുടുംബം. ജേക്കബ് സുമയുടെ ഭാര്യമാരിലൊരാളും, മകളും മകനുമെല്ലാം ഗുപ്ത കുടുംബത്തിന്റെ വിവിധ കമ്പനികളില്‍ ഡയറക്ടര്‍മാരായിരുന്നു. ഈ കമ്പനികള്‍ക്കായി സുമ ഒട്ടേറെ സഹായങ്ങള്‍ ചെയ്തുകൊടുത്തതായും പിന്നീട് കണ്ടെത്തിയിരുന്നു. 2009ലാണ് ജേക്കബ് സുമ ദക്ഷിണാഫ്രിക്കയില്‍ അധികാരത്തിലെത്തുന്നത്. അദ്ദേഹത്തിന്റെ ഭരണകാലത്ത് സമ്പദ്‌വ്യവസ്ഥ പിന്നോട്ടു പോയിരുന്നു



Sharing is Caring