ഡല്‍ഹിയില്‍ 24 കാരിയെ പീഡിപ്പിച്ചതായി പരാതി


തലസ്ഥാന നഗരത്തില്‍ വീണ്ടും സ്ത്രീപീഡനം. ദക്ഷിണ ഡല്‍ഹിയിലെ ഹാസ് ഖാസിലാണ് പീഡനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തന്റെ ബന്ധുവുമൊത്ത് വീട്ടിലേക്ക് പോവുകയായിരുന്ന 24 കാരിയായ വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായാത്. ഞായറാഴ്ച പുലര്‍ച്ചെ 2.30 നായിരുന്നു സംഭവം.


അപരിചിതനായ ആളാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ശനിയാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിറങ്ങിയ ഇവര്‍ പുലര്‍ച്ചെ ഒരുമണിവരെ അവിടെ തുടര്‍ന്നു. ശേഷം ഇവര്‍ താമസിക്കുന്ന ഫ്ളാറ്റിലേക്ക് തിരികെ പോകാനായി ടാക്സി വിളിക്കാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല.


അതേസമയം ഇവരെ വീട്ടില്‍ എത്തിക്കാമെന്ന വാഗ്ദാനവുമായി രണ്ട് പേര്‍ സമീപിച്ചു.
ഇവര്‍ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേക്ക് നടക്കുന്നതിനിടെ പീഡനത്തിനിരയായ യുവതിയെ ഇവരിലൊരാള്‍ തന്ത്രപൂര്‍വം സമീപത്തുള്ള ഡിയര്‍ പാര്‍ക്കിന്റെ സമീപത്തേക്ക് മാറ്റി.

ഇയാള്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് യുവതിയെ മാറ്റുകയും പീഡിപ്പിക്കുകയുമായിരുന്നു. എതിര്‍ക്കാന്‍ ശ്രമിക്കവേ തന്നെ മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണും പഴ്സും തട്ടിയെടുത്തതിന് ശേഷം വീണ്ടും പീഡിപ്പിക്കുകയും പിന്നീട് കടന്നുകളഞ്ഞതായും പരാതിയില്‍ പറയുന്നു. അവശയായ യുവതി അടുത്തുള്ള പോലീസ് പിക്കറ്റില്‍ അഭയം തേടുകയായിരുന്നു.

പാര്‍ക്കിനുള്ളിലേക്ക് ഇയാള്‍ പെണ്‍കുട്ടിയെ കൊണ്ടുപോകുമ്ബോള്‍ ഇതൊന്നുമറിയാതെ ബന്ധുവായ പെണ്‍കുട്ടി കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് പ്രതിയുടെ കൂട്ടുകാരനുമൊത്ത് പോയിരുന്നു. പരാതിയെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് നടത്തിയ തിരച്ചിലിനിടെ യുവതിയുടെ പഴ്സ് കണ്ടെത്തി.

അതേസമയം മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് പീഡനത്തിനിരയായ യുവതിയെ വൈദ്യപരിശോധനയ്ക്കും കൗണ്‍സിലിങ്ങിനും വിധേയയാക്കി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.



Sharing is Caring