ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ പുലര്‍ച്ചെ ഭീകരരും സൈന്യവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍


ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ വീണ്ടും ഏറ്റുമുട്ടല്‍. പുലര്‍ച്ചെ നാലരയോടെയാണ് ഷോപ്പിയാനിലെ ഒരു വീട്ടില്‍ ഒളിച്ചിരുന്ന ഭീകരരെ സുരക്ഷാ സേന വളഞ്ഞത്. തുടര്‍ന്ന് വീടിനകത്തു നിന്ന് സൈന്യത്തിന് നേരെ വെടിവയ്പുണ്ടാവുകയായിരുന്നു.
സ്ഥലത്ത് ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഷോപ്പിയാന്‍ ജില്ലയിലെ ഇമാം ഷഹാബ് മേഖലയിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരം കിട്ടിയതിനെത്തുടര്‍ന്നാണ് സുരക്ഷാ സേന പ്രദേശത്ത് എത്തിയത്. ഇവിടെ രണ്ടോ മൂന്നോ ഭീകരര്‍ വീട്ടിനുള്ളിലുണ്ടെന്നാണ് വിവരം.ഇന്നലെ ജമ്മു കശ്മീരില്‍ അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും പാകിസ്ഥാന്‍റെ തുടര്‍ച്ചയായ വെടിവയ്പും ഭീകരാക്രമണവുമാണ് ഉണ്ടായത്. നിയന്ത്രണരേഖയ്ക്ക് അടുത്ത് പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു.
സോപോറില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ വീണ്ടും ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തി. രണ്ടു തവണയായി ഉണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികനും ജമ്മു കശ്മീരില്‍ നിന്നുള്ള രണ്ട് പൊലീസുദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. വ്യാഴാഴ്‍ച രാവിലെ ഒന്‍പത് മണിയോടെയാണ് സിആര്‍പിഎഫ് ക്യാമ്ബിന് നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ പൊലീസുകാരില്‍ ഒരാള്‍ എസ്‌എച്ച്‌ഒ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്.




Sharing is Caring