ചൈനാ സന്ദര്‍ശനത്തിന് ഒരുങ്ങി മോഡി; 27ന് ഷിയുമായി കൂടിക്കാഴ്ച നടത്തും


ബീജിംഗ്: പ്രധാനമന്ത്രി നരേന്ദ്ര മോഡി 2 ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലേക്ക്. പ്രധാനമന്ത്രി 27ന് ഷി ജിന്‍ പിങുമായി മോഡി വുഹാന്‍ സിറ്റിയില്‍ കൂടിക്കാഴ്ച നടത്തുമെന്നു ചൈനയുടെ വിദേശകാര്യമന്ത്രി വാംഗ് യീ ബെയ്ജിംഗില്‍ പറഞ്ഞു.ഷി ചിന്‍പിംഗിന്റെ ക്ഷണപ്രകാരമാണു മോദി ചൈന സന്ദര്‍ശിക്കുന്നതെന്നും ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളത്തില്‍ വാംഗ് യീ കൂട്ടിച്ചേര്‍ത്തു.


നയതന്ത്ര സ്വഭാവമുള്ള വിഷയങ്ങളില്‍ പരസ്പരം ആശയവിനിമയം നടത്തുന്നതിനു പുറമേ ഇന്ത്യ-ചൈന ബന്ധം സുദൃഢമാകാന്‍ ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും വാംഗ് യീ കൂട്ടിച്ചേര്‍ത്തു.ഷാംഗ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ്സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കാനാണു സുഷമ ചൈനയിലെത്തിയത്. രണ്ടുദിവസത്തെ ഉച്ചകോടിക്ക് ഇന്നു തുടക്കമാകും.


മോദി അധികാരത്തിലേറിയതിനുശേഷമുള്ള നാലാമത്തെ ചൈനാ സന്ദര്‍ശനമാണിത്. ജൂണ്‍ ഒന്‍പതിനു ക്വിംഗ്ദാവോ സിറ്റിയില്‍ നടക്കുന്ന എസ്സിഒ ഉച്ചകോടിയില്‍ മോദി പങ്കെടുക്കുന്നുണ്ട്.ദോക ലാ സംഘര്‍ഷത്തിനു പിന്നാലെ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യീ ആണ് ആദ്യം ഇന്ത്യ സന്ദര്‍ശിച്ചത്. പിന്നീടു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയുടെ സുരക്ഷാ ഉപദേഷ്ടാവ് യാംഗ് ജിയേചിയും കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ബെയ്ജിംഗ് സന്ദര്‍ശിച്ചു.

11-ാമത് സംയുക്ത സാന്പത്തിക സംഘത്തിന്റെ യോഗത്തിലും അഞ്ചാമത് നയതന്ത്ര സാന്പത്തിക ചര്‍ച്ചകളിലും ഇരുരാജ്യങ്ങളും കഴിഞ്ഞനാളില്‍ ഒരുമിച്ചു പങ്കെടുത്തിരുന്നു.ആണവദാതാക്കളുടെ സംഘത്തില്‍ ഇന്ത്യയ്ക്ക് അംഗത്വം നല്കുന്നതു സംബന്ധിച്ച്‌ സുഷമയും വാംഗ് യീയും ഇന്നലെ ചര്‍ച്ച നടത്തിയെങ്കിലും വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.



Sharing is Caring