ക്യൂബയുടെ വിപ്ലവ നായകൻ ഫിദൽ കാസ്ട്രോ അന്തരിച്ചു ; വാർധക്യ സഹജമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം


ഏകാധിപത്യത്തിനെതിരെ എന്നെത്തെയും പോരാട്ട മാതൃകയായിരുന്ന ഫിദല്‍ കാസ്‌ട്രൊ ഓര്‍മയായി.വിപ്ലവത്തിന്റെ ലോകത്ത് ജ്വലിച്ചു നില്‍ക്കുന്ന ഫിദല്‍ കാസ്‌ട്രൊ ലോകം കണ്ട ഏറ്റവും വലിയ വിപ്ലവ നായകനായിരുന്നു.


ചെറിയ രാജ്യമായ ക്യൂബയെ ലോക വന്‍ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ വഴിയിലേക്ക് കൈപിടിച്ച് നടത്തിയ കാസ്‌ട്രൊ വിപ്ലവത്തിലൂടെ സാധരണക്കാര്‍ക്ക് വേണ്ടിയാണ് നില കൊണ്ടത് . അത്‌കൊണ്ട് തന്നെയാണ് എതിര്‍പ്പുകളുടെ തീച്ചൂളയില്‍ നില്‍ക്കുമ്പോഴും ജനങ്ങളുടെ എന്നെത്തെയും നായകനായി കാസ്‌ട്രൊ മാറിയത്.


കമ്മ്യൂണിസത്തിന്റെ ലോക മാതൃകയായി ക്യൂബ ഇപ്പോഴും നിലനില്‍ക്കുന്നത് ഫിദലിന്റെ ആത്മധൈര്യത്തിന്റെ അടയാളമാണ്. അമേരിക്കയുടെ അയല്‍രാജ്യമായിരുന്നിട്ടും പോരാട്ട രംഗത്ത് അമേരിക്കന്‍ ആധിപത്യത്തിനെതിരെ എന്നും നിലകൊള്ളുക മാത്രമല്ല അമേരിക്കക്കെതിരെ ലോകരാജ്യങ്ങളെ അണി നിരത്താനും ഫിദല്‍ പരിശ്രമിച്ചു

സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പോരാളിയായിരുന്നു എന്നും കാസ്‌ട്രോ. ഉപരോധങ്ങളിലൂടെ ക്യൂബയെ തകര്‍ക്കാന്‍ അമേരിക്ക നിരന്തരം ശ്രമിച്ചപ്പോള്‍ അതിനെയെല്ലാം ധീരതയോടെ നേരിട്ടു.

അധികാരത്തിലേറിയ ശേഷം കാസ്‌ട്രോയെ വധിക്കാന്‍ അമേരിക്കന്‍ ചാര സംഘടന പലതവണ ശ്രമിച്ചിരുന്നു. ക്യൂബയുടെ കണക്ക് പ്രകാരം 1958നും 2000ത്തിനും ഇടയില്‍ 638 തവണ അമേരിക്ക കാസ്‌ട്രോയെ വധിക്കാന്‍ ശ്രമിച്ചു.

അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുടെ മാര്‍ച്ചിലെ ചരിത്രപരമായ ക്യൂബന്‍ പര്യടനത്തെ തള്ളിപറഞ്ഞും ഫിദല്‍ രംഗത്തെത്തി. അമേരിക്കയുടെ ഒരു ദാനവും തങ്ങള്‍ക്കു വേണ്ട എന്നാണ് കാസ്‌ട്രോ ഒബാമക്ക് എഴുതിയ തുറന്ന കത്തില്‍ പ്രതികരിച്ചത്. കഴിഞ്ഞ അന്‍പതു വര്‍ഷത്തെ ശത്രുത മറക്കാനാവില്ലെന്ന് കാസ്‌ട്രോ അന്ന് അടിവരയിട്ട് പറഞ്ഞു.

കഴിഞ്ഞതെല്ലാം മറക്കാന്‍ ഒബാമ പറയുമ്പോള്‍ തങ്ങള്‍ എന്താണ് മറക്കേണ്ടതെന്നും കാസ്‌ട്രോ ചോദിക്കുന്നു. ക്യൂബയ്ക്കു മേല്‍ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ ക്യൂബന്‍ ജനതക്ക് മറക്കാനാവില്ല.

അമേരിക്കന്‍ വംശീയതയില്‍ നിന്ന് തങ്ങള്‍ മോചനം നേടിയത് വിപ്ലവത്തിലൂടെയാണ്. ശാസ്ത്രത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും സംസ്‌കാരത്തിലൂടെയും തങ്ങള്‍ നേടിയ അവകാശങ്ങളുംഭൗതിക സമ്പത്തും ആര്‍ക്കും അടിയറവയ്ക്കാന്‍ ക്യൂബന്‍ ജനതയ്ക്കാവില്ല.ഏറെ നാളായി രോഗ ബാധിതനായിരുന്നു . ആറു തവണ ക്യൂബയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അമേരിക്ക പോലെയുള്ള സാമ്രാജിത്വ ശക്തികളോട് നിരന്തരം കലഹിച്ച വ്യക്തിത്വം. ക്യൂബയുടെ ചരിത്രത്തിൽ ഏറ്റവും അധികം തവണ രാഷ്ട്രത്തലവനായ വ്യക്തിയാണ് അദ്ദേഹം. 1926 ഓഗസ്റ്റ് 13 ആണ് ജനനം .1959 ൽ ഫുൽജെൻസിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ വാഴ്ചയെ അട്ടിമറിച്ച് ഭരണത്തിലെത്തി ,ലോകത്ത് എല്ലായിടത്തുമുള്ള വിപ്ലവ സ്നേഹികളുടെ ആരാധനാ പാത്രമായിരുന്നു അദ്ദേഹം. അമേരിക്ക പോലെയുള്ള സാമ്രാജിത്വ ശക്തികളോട് നിരന്തരം കലഹിച്ച വ്യക്തിത്വം.



Sharing is Caring