എടപ്പാള്‍ പീഡനം; തീയേറ്റര്‍ ഉടമയെ അറസ്റ്റു ചെയ്തു; ‘ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, വിവരം അറിയിക്കുന്നതില്‍ വീഴ്ച വരുത്തി’


തിയേറ്ററില്‍ ബാലികെയ പീഡിപ്പിച്ച സംഭവത്തില്‍ വിവരം പൊലീസിനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തി എന്നാരോപിച്ച്‌ തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തു. തിയറ്റര്‍ ഉടമയായ ഇ.സി സതീഷിനെയാണ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, വിവരം െപാലീസിെന അറിയിച്ചില്ല എന്നീ കുറ്റങ്ങളാണ് ചുമത്തിയതെന്നാണ് റിപ്പോര്‍ട്ട്.


കേസിലെ പ്രതിയായ മൊയ്തീന്‍ കുട്ടിയും ബാലികയുടെ മാതാവും റിമാന്‍ഡിലാണ്. ഇയാള്‍ക്ക് വേണ്ടി അഡ്വ. ആളൂരാണ് കോടതിയില്‍ ഹാജരാകുന്നത്. പത്ത് വയസുകാരി പീഡനത്തിന് ഇരയായത് സതീശെന്‍റ തിയറ്ററില്‍ വെച്ചായിരുന്നു. ഏപ്രില്‍ 18ന് വൈകീട്ട് ആറിനുള്ള പ്രദര്‍ശനത്തിനിടയിലാണ് ഒരു സ്ത്രീക്കൊപ്പം ഇരുന്ന മൊയ്തീന്‍കുട്ടി തൊട്ടടുത്തിരുന്ന പത്ത് വയസ്സ് തോന്നിക്കുന്ന ബാലികയെ പീഡിപ്പിച്ചത്.


സി.സി.ടി.വി ദൃശ്യങ്ങളില്‍ ഇത് വ്യക്തമായിരുന്നു. ഏപ്രില്‍ 26ന് സി.സി.ടി.വി ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട തിയറ്റര്‍ ജീവനക്കാര്‍ ദൃശ്യങ്ങള്‍ ചൈല്‍ഡ്‌ ലൈനിന് കൈമാറി. ദൃശ്യങ്ങള്‍ സഹിതം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ചങ്ങരംകുളം പൊലീസിന് അന്നുതന്നെ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുക്കാതെയിരുന്നു.

വിവരം പോലീസിനെ അറിയിക്കാതെ ചൈല്‍ഡ് ലൈനെയാണ് സതീശന്‍ അറിയിച്ചത്. സിസി ടിവി ദൃശ്യങ്ങളും ചൈല്‍ഡ് ലൈന് കൈമാറിയിരുന്നു. ചൈല്‍ഡ് ലൈനാണ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. ഇതിന് പ്രതികാരമായാണ് പൊലീസ് സതീശനെ അറസ്റ്റ് ചെയ്തതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

രണ്ട് തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാതിരുന്ന സംഭവം മാധ്യമങ്ങള്‍ വഴി പുറത്തറിഞ്ഞതോടെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന് രൂക്ഷ വിമര്‍ശനം ഏല്‍ക്കേണ്ടി വന്ന കേസ് വെളിച്ചത്തു കൊണ്ടുവന്നതിന് വനിതാ കമീഷനടക്കം തിയറ്റര്‍ ഉടമയെ അഭിനന്ദിച്ചിരുന്നു.

ബാലിക പീഡനത്തിനിരയായ സംഭവത്തില്‍ സിനിമ തിയറ്റര്‍ ഉടമയുടെ പരാതിപ്രകാരം തുടര്‍നടപടികളെടുത്ത ചൈല്‍ഡ് ലൈന്‍ അധികൃതരെ കുടുക്കാനും പൊലീസ് ശ്രമിക്കുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും കൃത്രിമം കാണിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചായിരുന്നു കേസെടുക്കാന്‍ നീക്കം നടന്നത്.
തിയേറ്റര്‍ പീഡനം; ‘പൊലീസ് പ്രതിക്കൂട്ടിലായപ്പോള്‍ രക്ഷപ്പെടാന്‍ ഉടമയെ കുടുക്കി’
എടപ്പാളിലെ തിയേറ്ററില്‍ ബാലിക പീഡനത്തിനിരയായ സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍, നടി മാലാ പാര്‍വതി തുടങ്ങിയവര്‍ രംഗത്ത്. പൊലീസ് പ്രതിക്കൂട്ടിലായപ്പോള്‍ രക്ഷപ്പെടാന്‍ ഉടമയെ കുടുക്കിയതാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ ആരോപിച്ചു.

സംഭവത്തില്‍ കണ്ണടയ്ക്കാന്‍ തിയേറ്റര്‍ ഉടമയ്ക്ക് സാധിക്കുമായിരുന്നു. പക്ഷേ അദ്ദേഹം അതിന് മുതിരാതെ സമൂഹത്തിന് മുന്നില്‍ കൊണ്ടു വന്നു. അതിന്റെ പേരിലാണ് ഈ അറസ്റ്റ് എന്നത് തന്നെ അത്ഭുപ്പെടുത്തി.

പൊലീസിന്റ പ്രതികാര നടപടി ഇത്തരം സംഭവങ്ങള്‍ പുറത്തു കൊണ്ടു വരുന്നതില്‍ നിന്നും ആളുകളെ തടയും. കെട്ടിച്ചമച്ച കേസാണിത്.

സമൂഹത്തിന് മുന്നില്‍ ഇത്തരം ഒരു കാര്യം കൊണ്ടു വന്ന ആളെ അറസ്റ്റ് ചെയ്തത് ശരിയായില്ല. ഇനി ഇത്തരം കാര്യങ്ങളില്‍ ആരും ഇടപെടില്ലെന്ന് നടി മാലാ പാര്‍വതി പറഞ്ഞു. ആരും ഇത്തരം കാര്യങ്ങളില്‍ ഇനി ഇടപെടരുതെന്ന് സന്ദേശമാണ് പൊലീസ് ഇതിലൂടെ നല്‍കുന്നത്. പീഡന വിവരം തിയേറ്റര്‍ ഉടമ ചൈല്‍ഡ് ലൈനിനെ അറിയിച്ചതാണ്. പിന്നെ എന്തിനാണ് അയാളെ അറസ്റ്റ് ചെയതത്. ഇത് പൊലീസിന്റെ ബൂര്‍ഷ്വാ നടപടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.



Sharing is Caring