ആദ്യ മണിക്കൂറില്‍ എല്‍.ഡി.എഫ് കേവല ഭൂരിപക്ഷത്തിലേക്ക്


പതിനാലാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍.ഡി.എഫ് ആദ്യ മണിക്കൂറില്‍ തന്നെ കേവല ഭൂരിപക്ഷത്തിനുള്ള ലീഡ് നേടിക്കഴിഞ്ഞു. ആകെയുള്ള 140 സീറ്റുകളില്‍ 135 ഇടത്തെ ലീഡ് വരുമ്പോള്‍ എല്‍.ഡി.എഫ് 80 സീറ്റുകളിലും യു.ഡി.എഫ് 52 ഇടത്തും എന്‍.ഡി.എ രണ്ടിടത്തും പൂഞ്ഞാറില്‍ പി.സി ജോര്‍ജുമാണ് ലീഡ്.
മലപ്പുറത്ത് ലീഗ് കോട്ടകളില്‍ വിള്ളല്‍ കാണുമ്പോള്‍ കണ്ണൂര്‍ പൂര്‍ണ്ണമായും ചുവക്കുകയാണ്. ഇരിക്കൂറില്‍ കെ.സി ജോസഫ് മാത്രമാണ് യു.ഡി.എഫിന് പ്രതീക്ഷ നല്‍കുന്നത്. മലപ്പുറത്ത് ആറ് സീറ്റുകളില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു. പാലക്കാടും നേമത്തുമാണ് താമര മൊട്ടിട്ടിരിക്കുന്നത്.
തൃശൂരും ഇടത്തേക്ക് ചായുന്ന കാഴ്ചയാണ്. കാല്‍നൂറ്റാണ്ടായി കോണ്‍ഗ്രസ് കൈവശം വച്ചിരുന്ന തൃശൂര്‍ മണ്ഡലം സി.പി.ഐയിലെ വി.എസ് സുനില്‍കുമാര്‍ ലീഡ് ചെയ്യുന്നു. പത്മജ വേണുഗോപാലാണ് പിന്നില്‍.
പത്തനംതിട്ടയില്‍ അഞ്ചു മണ്ഡലങ്ങളിലും എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു.
ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എസ്.ശരത് ലീഡ് ചെയ്യുന്നു. മാവേലിക്കരയില്‍ കോണ്‍ഗ്രസിലെ ബൈജു കലാശാലയും ഹരിപ്പാട് രമേശ് ചെന്നിത്തലയും ലീഡ് ചെയ്യുന്നു. ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം, കുട്ടനാട് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു.




Sharing is Caring