അശ്വിന് റെക്കോര്‍ഡ്; 500-ാം ടെസ്റ്റില്‍ ഇന്ത്യ ജയത്തിനരികെ


അഞ്ഞൂറാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ചരിത്ര ജയത്തിനരികെ. കാന്‍പൂര്‍ ടെസ്റ്റിന്റെ അവസാനദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്ബോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെന്ന നിലയിലാണ് ന്യൂസീലന്‍ഡ്. 434 റണ്‍സാണ് ജയിക്കാന്‍ ന്യൂസീലന്‍ഡിന് വേണ്ടത്. 80 റണ്‍സെടുത്ത ലൂക്ക് റോങ്കിയെ രവീന്ദ്ര ജഡേജ പുറത്താക്കി. വാട്ലിങ് 18 ഉം മാര്‍ക് ക്രെയ്ഗ് ഒരു റണ്ണുമെടുത്ത് പുറത്തായി. മുഹമ്മദ് ഷാമിയുടെ അടുത്തടുത്ത പന്തുകളിലാണ് രണ്ടു വിക്കറ്റും വീണത്. അര്‍ധസെഞ്ചുറി പിന്നിട്ട മിച്ചല്‍ സാന്റ്നറും ഇഷ് സോധിയുമാണ് ഇപ്പോള്‍ ക്രീസില്‍.
ആദ്യ ഇന്നിങ്സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യ 318 റണ്‍സിന് എല്ലാവരും പുറത്തായെങ്കിലും രണ്ടാം ഇന്നിങ്സില്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്.


മുരളി വിജയ് (78), രഹാനെ (40), ഏകദിന വേഗതയില്‍ ബാറ്റു വീശിയ രോഹിത് ശര്‍മ (50), രവീന്ദ്ര ജഡേജ (50) എന്നിവരുടെ മികവില്‍ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സെടുത്തു. ആദ്യ ഇന്നിങ്സിലെ 56 റണ്‍സിന്റെ ലീഡ് ഉള്‍പ്പെടെ ഇന്ത്യക്ക് 433 റണ്‍സിന്റെ കൂറ്റന്‍ ലീഡ്. ന്യൂസീലന്‍ഡ് ഒന്നാം ഇന്നിങ്സില്‍ 262 റണ്‍സാണ് എടുത്തത്.അതിനിടെ, 37-ാം ടെസ്റ്റ് കളിക്കുന്ന രവിചന്ദ്രന്‍ അശ്വിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 200 വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ബോളറായി. കിവീസ് ക്യാപ്റ്റന്‍ വില്യംസിനെ വീഴ്ത്തിയാണ് അശ്വിന്‍ ചരിത്രം കുറിച്ചത്. ഒസീസ് ലെഗ്സ്പിന്നര്‍ ക്ലാരീ ഗ്രിമെറ്റാണ് വേഗതയേറിയ 200 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അശ്വിന് മുന്നിലുള്ള താരം. 36 മല്‍സരങ്ങളില്‍ നിന്നായിരുന്നു നേട്ടം. 38 മത്സരങ്ങളില്‍ നിന്നായി ഈ നേട്ടം സ്വന്തമാക്കിയ ഓസ്ട്രേലിയയുടെ ഡെന്നീസ് ലില്ലിയേയും പാകിസ്ഥാന്റെ വഖാര്‍ യൂനിസിനേയും മറികടന്നാണ് അശ്വിന്‍ പട്ടികയില്‍ രണ്ടാമതെത്തിയത്.




Sharing is Caring