സ്റ്റോക്‌സിനെയും ആര്‍ച്ചറെയും എന്തുകൊണ്ട് കൈവിട്ടു?; വിശദീകരണവുമായി രാജസ്ഥാന്‍ റോയല്‍സ്

വരാനിരിക്കുന്ന ഐപിഎല്‍ മെഗാ ലേലത്തിന് മുമ്പായി ടീമിലെ സൂപ്പര്‍ താരങ്ങളായ ജോഫ്രാ ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്ക്സ് എന്നിവരെ ടീമില്‍ നിലനിര്‍ത്താതിരുന്നതിന്റെ കാരണം വ്യക്തമാക്കി രാജസ്ഥാന്‍ റോയല്‍സ് മുഖ്യ പരിശീലകന്‍ കുമാര്‍ സംഗക്കാര. വളരെ പ്രയാസമുള്ള തീരുമാനമായിരുന്നു ഇതെന്നും ടൂര്‍ണമെന്റില്‍ എത്ര മത്സരം കളിക്കാന്‍ ഇവര്‍ ലഭ്യമായിരിക്കും എന്ന ചോദ്യമാണ് നിലവിലെ തീരുമാനത്തിലേക്ക് എത്തിച്ചതെന്നും സംഗക്കാര പറഞ്ഞു.

‘വളരെ പ്രയാസമായിരുന്നു ഈ തീരുമാനം. ലോകത്തിലെ ഏറ്റവും മികച്ച രണ്ട് കളിക്കാരാണ് ജോഫ്രയും സ്റ്റോക്സും. ഞാന്‍ ഈ അടുത്ത് കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടറാണ് ബെന്‍ സ്റ്റോക്സ്. മാച്ച് വിന്നറാണ് സ്റ്റോക്സ്. എന്നാല്‍ പല കാര്യങ്ങളും ഞങ്ങള്‍ക്ക് പരിഗണിക്കേണ്ടി വന്നു. കളിക്കാരുടെ ലഭ്യതയാണ് അതില്‍ പ്രധാനമായത്. ടൂര്‍ണമെന്റില്‍ എത്ര മത്സരം കളിക്കാന്‍ ഇവര്‍ ലഭ്യമായിരിക്കും എന്ന ചോദ്യമുണ്ട്.’

‘എല്ലാ ഫോര്‍മാറ്റിലും പ്രത്യേകിച്ച് ടി20യില്‍ ജോഫ്രയെ പോലെ പ്രതിഭാസമായ മറ്റൊരു ബോളറില്ല. ഇവരെ ടീമില്‍ നിലനിര്‍ത്താതിരുന്നതിന്റെ കാരണം കളിക്കാര്‍ക്കും മനസിലാവും എന്ന് കരുതുന്നു. വിടപറയുന്നതില്‍ ഫ്രാഞ്ചൈസിയെ പോലെ തന്നെ കളിക്കാരും നിരാശരാണ്. എന്നാല്‍ എല്ലാ ഘടകങ്ങളും നമ്മള്‍ ഇവിടെ പരിഗണിക്കേണ്ടതുണ്ട്’ സംഗക്കാര പറഞ്ഞു.

ഐപിഎല്‍ മെഗാ ലേലത്തിന് മുന്‍പായി മലയാളി താരം സഞ്ജു സാംസണ്‍, ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലര്‍, ഇന്ത്യന്‍ യുവ പേസര്‍ യശസ്വി ജയ്‌സ്വാല്‍ എന്നിവരെയാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയത്. സഞ്ജുവിന് 14 കോടിയും ബട്ടലറിന് 10 കോടിയും ജയ്‌സ്വാലിന് 4 കോടിയുമാണ് പ്രതിഫലം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *