ആദ്യ വന്ദേ മെട്രോ ട്രെയിന്‍ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും


രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്യും. ഗുജറാത്തിലെ അഹമ്മദാബാദ് – ഭുജ് പാതയിലാണ് ആദ്യ വന്ദേ മെട്രോ ട്രെയിന്‍ ഓടുക. ആഴ്ചയില്‍ ആറ് ദിവസവും ട്രെയിന്‍ സര്‍വീസ് നടത്തും. ബുധനാഴ്ച മുതലാണ് വന്ദേ മെട്രോയുടെ സാധാരണ സര്‍വീസ് തുടങ്ങുക.


455 രൂപയാണ് അഹമ്മദാബാദിനും ഭുജിനും ഇടയിലുള്ള ടിക്കറ്റ് നിരക്ക്. 30 രൂപയാണ് മിനിമം ചാര്‍ജ്. ഒമ്പത് സ്റ്റേഷനുകളില്‍ നിര്‍ത്തി 360 കിലോമീറ്റര്‍ ദൂരം 5 മണിക്കൂറും 45 മിനിറ്റും കൊണ്ട് എത്തിച്ചേരും. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ സഞ്ചരിക്കുമെന്ന് പശ്ചിമ റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭുജില്‍ നിന്ന് പുലര്‍ച്ചെ 5.05ന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 10.50ന് അഹമ്മദാബാദിലെത്തും. തിരിച്ച് അഹമ്മദാബാദില്‍ നിന്ന് വൈകിട്ട് 5.30 ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 11.10ന് ഭുജിലെത്തും.


അത്യാധുനിക സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമുള്ള പൂര്‍ണ്ണമായും ശീതീകരിച്ച ട്രെയിനാണിത്. 1,150 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന 12 കോച്ചുകള്‍ ഉള്‍ക്കൊള്ളുന്ന വന്ദേ മെട്രോയില്‍ റിസര്‍വേഷന്റെ ആവശ്യമില്ല.



Sharing is Caring