യുക്രൈനില്‍ റഷ്യ മനുഷ്യാവകാശ ലംഘനങ്ങളും യുദ്ധക്കുറ്റങ്ങളും തുടരുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണസംഘം. വ്യവസ്ഥാപിത കുറ്റകൃത്യങ്ങള്‍ എന്ന വാക്കാണ് യുക്രൈനിലെ ക്രൂരതയെ വിശേഷിപ്പിക്കാന്‍ ഇവര്‍ ഉപയോഗിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി തുടരുന്ന റഷ്യന്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്. യുക്രൈനിലെ ഒഡേസയില്‍ റഷ്യ ഇന്ന് നടത്തിയ ആക്രമണത്തില്‍ ഇന്നും രക്ഷാപ്രവര്‍ത്തകരടക്കം 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.
രാജ്യത്തുടനീളം റഷ്യ നടത്തുന്നത് അതിക്രൂര പീഡനമാണ്. ജനങ്ങളെ ക്രൂരമായാണ് റഷ്യന്‍ സേന ആക്രമിക്കുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളുടെയും അന്താരാഷ്ട്ര മനുഷ്യത്വ നിയമങ്ങളുടെയും ലംഘനങ്ങളാണ് യുക്രൈനില്‍ നടക്കുന്നതെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നുവെന്ന് ഉന്നതതല അന്വേഷണ കമ്മീഷന്‍ തലവന്‍ എറിക് മോസ് പറഞ്ഞു.പലഘട്ടങ്ങളിലായി 16 തവണ യുക്രൈന്‍ സന്ദര്‍ശിച്ച് 800 പേരുമായി സംസാരിച്ചതിന് ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും സംഘം വ്യക്തമാക്കി. യുദ്ധ തടവുകാര്‍ക്ക് നേരെ അതിഭീകരമായ ക്രൂരതകളാണ് റഷ്യ അഴിച്ചുവിടുന്നത്.
സ്ത്രീകള്‍ക്ക് നേരെ ബലാത്സംഘവും ലൈംഗികാതിക്രമങ്ങളും നടത്തുന്നു. പുരുഷ തടവുകാരും ലൈംഗികാതിക്രമ ഇരകളാണെന്നും ബലാത്സംഗ ഭീഷണി നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് യുക്രേനിയന്‍ കുട്ടികളെ നിയമവിരുദ്ധമായി മാറ്റിയതിനുള്ള തെളിവുകളും കണ്ടെത്തി. യുക്രൈന്റെ ആര്‍ക്കൈവ്‌സിലുളള രേഖകള്‍ റഷ്യ കൊള്ളയടിച്ചതിനെ യുദ്ധക്കുറ്റമായിത്തന്നെയാണ് യു എന്‍ വിശേഷിപ്പിക്കുന്നത്.