വയനാട്ടില്‍ തിമിംഗല ചര്‍ദ്ദിയുമായി രണ്ടുപേര്‍ പിടിയിൽ


മീനങ്ങാടിക്കടുത്ത് കാര്യമ്ബാടിയില്‍ വില്‍പ്പനയ്ക്കായി കൊടുവന്ന തിമിംഗല ചര്‍ദ്ദിയുമായി രണ്ട് പേര്‍ പിടിയില്‍.


കാര്യമ്ബാടി സ്വദേശിയായ വി.ടി. പ്രജീഷും മുട്ടില്‍ കൊളവയല്‍ സ്വദേശി കെ. രെബിനുമാണ് പിടിയിലായത്. കോഴിക്കോട് വിജിലന്‍സ് കണ്‍സര്‍വേറ്റര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ പിടിയിലായത്. കണ്ണൂര്‍ ഫ്ളൈയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ അജിത്ത് കെ. രാമനും കല്‍പറ്റ, കാസര്‍ഗോഡ്, കണ്ണൂര്‍ ഫ്‌ളെയിങ് സ്‌ക്വാഡ് ജീവനക്കാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊറ്റിമുണ്ടയിലുള്ള ഹോംസ്റ്റേയുടെ മുന്‍പില്‍ നിന്നും പത്ത് കിലോ ആംബര്‍ഗ്രീസുമായി പ്രതികള്‍ പിടിയിലായത്.


പ്രതികള്‍ ഇത് കാസര്‍ഗോഡ് സ്വദേശികള്‍ക്ക് വില്‍പ്പന നടത്താനായി കണ്ണൂരില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശിയില്‍ നിന്നും വാങ്ങികൊണ്ടുവന്നതാണെന്ന് പ്രതികള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. തിമിംഗല ഛര്‍ദ്ദി അഥവാ ആംബര്‍ഗ്രീസ് വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍ ഒന്നിലുള്‍പ്പെടുത്തി സംരക്ഷിച്ചുവരുന്ന തിമിംഗലത്തിന്റെ ദഹന അവശിഷ്ടമാണ്. ഇതിന്റെ വില്‍പ്പന 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം രാജ്യത്ത് നിരോധിച്ചിട്ടുള്ളതാണ്.

ഡിഎഫ്‌ഒ ക്ക് പുറമെ റെയിഞ്ച് ഫോറസ്‌ററ് ഓഫീസര്‍മാരായ എം.പി. സജീവ്, കെ. ഷാജീവ്, വി. രതീശന്‍, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്‌ററ് ഓഫീസര്‍മാരായ അരവിന്ദാക്ഷന്‍ കണ്ടോത്ത്പാറ, കെ.വി.ആനന്ദന്‍, എ അനില്‍കുമാര്‍, കെ ചന്ദ്രന്‍ കെ.ബീരാന്‍കുട്ടി, ഒ സുരേന്ദ്രന്‍, ടി. പ്രമോദ്കുമാര്‍, ബി.എഫ്.ഒ മാരായ പി. ശ്രീധരന്‍, ജസ്റ്റിന്‍ ഹോള്‍ഡന്‍ ഡി റൊസാരിയോ, എ.ആര്‍. സിനു, കെ ആര്‍ മണികണ്ഠന്‍, ശിവജി ശരണ്‍, വി പി വിഷ്ണു, ഡ്രൈവര്‍ പി. പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.



Sharing is Caring