നാഗാലാന്‍ഡില്‍ നെഫ്യു റിയോ വീണ്ടും മുഖ്യമന്ത്രിയാകും


നാഗാലാന്‍ഡില്‍ നെഫ്യു റിയോ വീണ്ടും മുഖ്യമന്ത്രിയാകും. തുടര്‍ച്ചയായ അഞ്ചാം തവണയാണ് റിയോ മുഖ്യമന്ത്രി കസേരയില്‍ എത്തുന്നത്.


51 ശതമാനം വോട്ട് നേടിയാണ് എന്‍.ഡി.പി.പി – ബി.ജെ.പി സഖ്യത്തിന്റെ നാഗാലാന്‍ഡിലെ വിജയം.


നാഗാലാന്‍ഡില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എന്‍.ഡി.പി.പി നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ നെഫ്യു റിയോയുടെ പേര് മാത്രമാണ് പരിഗണിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവും പ്രതിപക്ഷത്തെ ഒപ്പം നിര്‍ത്തിയ നേതൃപാടവവും നെഫ്യു റിയോയെ കൂടുതല്‍ കരുത്തനാക്കി. സഖ്യകക്ഷിയായ ബി.ജെ.പിക്കും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ എതിരഭിപ്രായമില്ല. നോര്‍ത്തേണ്‍ അങ്കാമി 2 മണ്ഡലത്തില്‍ നിന്ന് 15924 വോട്ടുകള്‍ക്കാണ് ഇത്തവണ നെഫ്യു റിയോ വിജയിച്ചത്. സംസ്ഥാനത്ത് ഏറ്റവും അധികകാലം മുഖ്യമന്ത്രിയായി ഇരുന്ന നേതാവും നെഫ്യു തന്നെ.

നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കും. തെരഞ്ഞെടുപ്പില്‍ 32.2 ശതമാനം വോട്ട് എന്‍.ഡി.പി.പിയും 18.8 ശതമാനം വോട്ട് ബി.ജെ.പിയും നേടി. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് ശതമാനം ഇരു പാര്‍ട്ടികളും ഉയര്‍ത്തി. ചെറുപാര്‍ട്ടികളും നാഗാലാന്‍ഡില്‍ കരുത്ത് കാണിച്ച തെരഞ്ഞെടുപ്പാണ് കടന്നുപോയത്. സംസ്ഥാനത്ത് ആദ്യമായി 15 സീറ്റില്‍ മത്സരിച്ച രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി 2 ഇടത്ത് വിജയിച്ചു. 9.56 ശതമാനം വോട്ട് നേടിയ എന്‍.സി.പിയാകട്ടെ 9 ഇടത്തും വിജയിച്ചു കയറി. അതേസമയം കഴിഞ്ഞ തവണ 27 സീറ്റ് നേടിയ നാഗ പീപ്പിള്‍സ് ഫ്രണ്ട് ഇത്തവണ 2 സീറ്റിലേക്ക് ഒതുങ്ങി.



Sharing is Caring