ട്വന്റി 20: ഇന്ത്യാ-ശ്രീലങ്ക ഫൈനല്‍ ഇന്ന്

ധാക്ക: അഞ്ചാമത് ട്വന്റി 20 ലോക കീരീടത്തിനായി ഇന്ന് ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യന്‍ ടീം കടുത്ത ആത്മവിശ്വാസത്തിലാണ്. ഏകദിന ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും കയ്യിലുള്ള ഇന്ത്യയ്ക്ക് ട്വന്റി 20 ലോക കിരീടം നേടിയാല്‍ അത് വിജയകിരീടത്തിലെ മറ്റൊരു പൊന്‍തൂവലാകും.
ഒരു മത്സരവും തോല്‍ക്കാതെയാണ് ഇന്ത്യ ഫൈനലില്‍ ഇടം നേടിയത്. ബാറ്റ്‌സ്മാന്മാരും ബൗളര്‍മാരും മികച്ച ഫോമിലായതിനാല്‍ ഇന്ത്യന്‍ ടീമിന് ആശങ്കയ്ക്ക് വകയില്ല. ബാറ്റിംഗില്‍ അപാരഫോമില്‍ നില്‍ക്കുന്ന വിരാട് കോഹ്‌ലിയാണ് ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ല്. ബൗളിംഗില്‍ അമിത് മിശ്രയുടെയും അശ്വിന്റെയും പടയോട്ടം ഇന്ത്യയ്ക്ക് മേല്‍ക്കൈ തന്നെയാണ്.
പ്രഥമ ട്വന്റി 20 കിരീടം 2007ല്‍ ഇന്ത്യ നേടിയത് മഹേന്ദ്രസിംഗ് ധോണിയുടെ നേതൃത്വത്തിലാണ്. അതിന് ശേഷം ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ എത്തുന്നത് ഇതാദ്യമായാണ്. ഇന്ത്യ-ശ്രീലങ്ക ഫൈനല്‍ പോരാട്ടങ്ങളില്‍ ജയപരാജയങ്ങള്‍ മാറിമാറി വന്നിട്ടുണ്ട്. ഇരു ടീമുകളും 19 തവണ ഫൈനല്‍ മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ ഒമ്പതുതവണ വിജയം ഇന്ത്യയ്ക്കും എട്ടെണ്ണം ശ്രീലങ്കയ്ക്കുമായിരുന്നു.



Sharing is Caring