സമരത്തിനിടെ കോൺഗ്രസ് പ്രവർത്തകർ വാഹനം അടിച്ചു തകർത്ത കേസിൽ നടൻ ജോജു ജോർജിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ദൃശ്യങ്ങൾ കാണിച്ച ശേഷമാകും മൊഴി രേഖപ്പെടുത്തുക. കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ പൊലീസ് ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. എന്നാൽ ജോജു ജോർജ് കള്ളം പറയുകയാണെന്ന് മുൻ മേയർ ടോണി ചമ്മണി പ്രതികരിച്ചു. വനിതകൾ നൽകിയ പരാതിയിൽ നിന്ന് രക്ഷപ്പെടാൻ ജോജു ശ്രമിക്കുകയാണ്, വനിതാ നേതാക്കൾ പരാതിയുമായി മുന്നോട്ട് പോകുമെന്നും ടോണി ചമ്മണി പറഞ്ഞു.
കാർ തകർത്തതിൽ ടോണി ചമ്മണി ഉൾപ്പെടെ 7 പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ച പശ്ചാത്തലത്തിലാണ് 7 പേർക്കെതിരെ കേസ് എടുത്തത്. ഈ വിഷയത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയാണ് പൊലീസ് മുന്നോട്ട് വയ്ക്കുന്നത്ത് അതിന്റെ ഭാഗമായാണ് ജോജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താൻ തീരുമാനം.
ജോജുവിനെതിരെ വനിതാ പ്രവർത്തകർ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടില്ല അതും വിശദമായി അന്വേഷിച്ച ശേഷം മാത്രമേ ആ പരാതിയിൽ കേസ് എടുക്കേണ്ടതുള്ളൂ എന്ന തീരുമാനത്തിലാണ് പൊലീസ്. ദൃശ്യങ്ങൾ കേന്ദ്രികരിച്ചുള്ള പരിശോധന നടത്തിയ ശേഷം മാത്രമേ പരാതിയിൽ വിശദമായ നടപടിയുണ്ടാകു. നിലവിൽ രണ്ട് കേസുകൾ കോൺഗ്രസ് പ്രവർത്തകർക്കെതിരെ എടുത്തിട്ടുണ്ട് വഴി തടഞ്ഞു സമരം നടത്തിയതിനും, ജോജുവിന്റെ വാഹനം തകർത്തതിനുമാണ്. വിഷയത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയാണ് പൊലീസ് മുന്നോട്ട് വയ്ക്കുന്നത്ത്.