കൂട്ടിക്കലിലെ രക്ഷാപ്രവര്‍ത്തനത്തിന് നാവിക സേന ഹെലികോപ്റ്ററുകള്‍ പ്രയോജനപ്പെടുത്തുമെന്ന് റവന്യുമന്ത്രി


കൂട്ടിക്കലിലെ രക്ഷാപ്രവര്‍ത്തനത്തിന് നാവിക സേന ഹെലികോപ്റ്ററുകള്‍ എത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ദുരന്തം സംഭവിച്ച കൂട്ടിക്കലില്‍ ഉടന്‍ എത്തും. കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ ആദ്യം സന്ദര്‍ശിക്കും. സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി ഉപയോഗപ്പെടുത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും റവന്യൂമന്ത്രി  പറഞ്ഞു.


കാഞ്ഞിപ്പള്ളി ആശുപത്രിയിൽ സന്ദര്‍ശിച്ച ശേഷം മുണ്ടക്കയത്തെത്തി സാധ്യമായ യാത്രാസംവിധാനമുപയോഗിച്ച് കൂട്ടിക്കലിലെത്തും. രണ്ട് ഹെലികോപ്റ്ററുകളാണ് നിലവില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കൂട്ടിക്കല്‍ കെജെഎം ഹയര്‍സെക്കണ്ടറി സ്‌കൂളിലിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്‍ഡിആര്‍എഫിന്റെ അഞ്ച് പുതിയ സംഘങ്ങളെ കൂടി വിന്യസിപ്പിക്കും.


കൊക്കയൂരില്‍ ഇന്നലെ രാത്രി എത്തിച്ചേരാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ഇന്ന് ഉടനെ എത്തും. ഇന്ന് റെഡ് അലേര്‍ട്ട് ഇല്ലെങ്കിലും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ മാത്രം 19 ക്യാംപുകളൊരുക്കിയിട്ടുണ്ട്.

മീനച്ചിലിലും കോട്ടയത്തുമായി 1200ഓളംപേരുണ്ട്. അതിവേഗം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തും. കോട്ടയം ജില്ലയില്‍ മുന്നൂറിലധികം പേര്‍ നിലവില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ സുരക്ഷിതരാണെന്നും മന്ത്രി അറിയിച്ചു.



Sharing is Caring