അധികാരം കിട്ടിയപ്പോള്‍ ധാര്‍ഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ല, അഹങ്കാരത്തില്‍ സംസാരിച്ചിട്ടില്ല : ചെന്നിത്തല


കോട്ടയം: അധികാരം കിട്ടിയപ്പോള്‍ ധാര്‍ഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ലെന്നും അഹങ്കാരത്തിന് ഭാഷയില്‍ സംസാരിച്ചില്ലെന്നും രമേശ് ചെന്നിത്തല. കോട്ടയം ഡി.സി.സി. അധ്യക്ഷനായി നാട്ടകം സുരേഷ് ചുമതലയേല്‍ക്കുന്ന ചടങ്ങിലായിരുന്നു ഈ പ്രതികരണം.


എല്ലാവരെയും ഒരുമിച്ച്‌ കൊണ്ടുപോകാനാണ് ശ്രമിച്ചത്. ഇഷ്ടമില്ലാത്തവരെയും ഒരുമിച്ചു കൊണ്ടുപോയി. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അപ്പുറം എല്ലാവരെയും ഒരുമിച്ച്‌ നിര്‍ത്തി.


താന്‍ ഈ പാര്‍ട്ടിയുടെ നാലണ മെമ്ബര്‍ മാത്രമാണ്. അതുകൊണ്ടുതന്നെ തന്നോട് എന്തെങ്കിലും ആലോചിക്കണം എന്ന് ഞാന്‍ പറയില്ല. എന്നാല്‍ ഉമ്മന്‍ചാണ്ടി അങ്ങനെയല്ല, അദ്ദേഹം എ.ഐ.സി.സി. വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. സംഘടനാപരമായ കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടിയുടെ ആലോചിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്.

ഒരുമിച്ചു നില്‍ക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഇപ്പോള്‍ നടക്കുന്നത് റിലേ ഓട്ടമത്സരം അല്ല. എല്ലാവരെയും ഒരുമിച്ച്‌ കൊണ്ട് പോവുക എന്നതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തമെന്നും ചെന്നിത്തല പറഞ്ഞു.

മുതിര്‍ന്ന നേതാവ് എന്ന് പറയുമ്ബോള്‍ തനിക്ക് അധികം പ്രായമൊന്നും ആയിട്ടില്ല. പറയുന്ന പലരും 74-75 വയസ്സ് എത്തിയവരാണ്. തനിക്ക് അറുപത്തിമൂന്ന് വയസ് മാത്രമാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

അച്ചടക്കത്തെ കുറിച്ച്‌ ഇപ്പോള്‍ പലരും സംസാരിക്കുന്നു. അതിനു മുന്‍കാലപ്രാബല്യം ഉണ്ടായിരുന്നുവെങ്കില്‍ എത്രപേര്‍ കോണ്‍ഗ്രസില്‍ ഉണ്ടാകും എന്ന് പറയാന്‍ വയ്യ. അതുകൊണ്ട് അതൊന്നും ഇങ്ങോട്ട് പറയണ്ട. ഉമ്മന്‍ചാണ്ടിയെ അവഗണിച്ച്‌ ആര്‍ക്കും മുന്നോട്ടുപോകാനാവില്ല… ചെന്നിത്തല കൂട്ടിച്ചേര്‍ത്തു



Sharing is Caring