എൽജെഡി വിമതരെ ഒപ്പം കൂട്ടാൻ ജെഡിഎസ്. നേതാക്കൾ തമ്മിൽ അനൗപചാരിക ചർച്ചകൾ തുടങ്ങി. ഷേഖ് പി ഹാരിസ് ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെ കാണും. എൽജെഡിയിൽ പിളർപ്പ് ഉറപ്പായിരിക്കുകയാണ് ശനിയാഴ്ച എൽജെഡിയുടെ സംസ്ഥാന കമ്മിറ്റി യോഗം ശ്രേയാംസ്കുമാർ വിളിച്ചുട്ടുണ്ട്.
ഈ യോഗത്തിൽ വിമത നേതാക്കൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന ലഭിക്കുന്നത്. ശ്രേയാംസ്കുമാർ ഷേഖ് പി ഹാരിസിന്റെയും സുരേന്ദ്രൻ പിള്ളയുടെയും സാന്നിധ്യത്തിൽ യോഗം ചേർന്നിരുന്നു. എൽജെഡി രണ്ട് വിഭാഗമായി പിളരുമ്പോൾ രണ്ടു കൂട്ടരെയും എൽഡിഎഫിലേക്ക് എടുക്കുക എന്നത് എൽഡിഎഫിനെ സംബന്ധിച്ച് അപ്രായോഗികമായ കാര്യമാണ്.
എൽജെഡി വിമത നേതാക്കൾ എൽഡിഎഫ് കൺവീനർ എ വിജയരാഘവനേയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനേയും കാണും. യഥാർത്ഥ എൽജെഡി തങ്ങളാണെന്ന് ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. തങ്ങൾക്ക് ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഉണ്ടെന്നും വിമത നേതാക്കൾ ഇവരെ അറിയിക്കും. കൂടികാഴ്ച്ചയെകുറിച്ച് കഴിഞ്ഞ ദിവസം തന്നെ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ഷേക്ക് പി ഹാരിസിന്റെ നേതൃത്വത്തിലുള്ള വിമത നേതാക്കൾ സൂചന നൽകിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയം മുതൽ തുടങ്ങിയ തർക്കമാണ് എൽജെഡിഎ ഇപ്പോൾ പിളർപ്പിലേക്ക് എത്തിക്കുന്നത്. അധികാരക്കൊതിയാണ് വിമത നീക്കത്തിന് പിന്നിൽ എന്ന് ഔദ്യോഗിക പക്ഷം ചൂണ്ടിക്കാട്ടുമ്പോൾ അതേ നാണയത്തിൽ തിരിച്ചടിയ്ക്കുകയാണ് വിമത നേതാക്കളും.
ശ്രേയാംസ് കുമാർ ഉടൻ പാർട്ടി അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്നാണ് വിമത നേതാക്കളുടെ നിലപാട്. ഈ മാസം 20 ന് മുൻപ് ശ്രേയാംസ് കുമാർ രാജി വെക്കണം. 20ന് മുൻപ് രാജിവെച്ചില്ലെങ്കിൽ പാർട്ടിയുടെ സമാന്തര യോഗം വിളിച്ചു ചേർക്കും. 26, 27, 29 തീയതികളിൽ മേഖല യോഗങ്ങൾ വിളിച്ചു ചേർക്കുമെന്നും നേതാക്കൾ മുന്നറയിപ്പ് നൽകി. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർക്കാൻ സംസ്ഥാന പ്രസിഡന്റ് തയ്യാറാകുന്നില്ലെന്ന ആരോപണമാണ് വിമത വിഭാഗം ഉയർത്തുന്നത്. സംസ്ഥാന നേതൃയോഗം വിളിച്ചു ചേർത്തിട്ട് 9 മാസമായി എന്നും നേതാക്കൾ ആരോപിച്ചു.