
വിനീത വി.ജി.യ്ക്കെതിരായ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാരിന് നോട്ടീസയച്ചു. സർക്കാരിനോട് നിലപാടറിയിക്കാൻ കോടതി നിർദ്ദേശം നൽകി. 22ന് കേസ് വീണ്ടും പരിഗണിക്കും. വിശദീകരണം നൽകാൻ സമയം വേണമെന്ന് സർക്കാർ അറിയിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ്സിന് നേരെ ആലുവയിൽ വച്ച് കെഎസ്‌യു പ്രവർത്തകർ ഷൂ എറിഞ്ഞത് റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് വിനീത വി.ജിക്ക് എതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസിൽ അഞ്ചാം പ്രതിയാക്കിയത്.

വിനീതയ്‌ക്കെതിരായ പൊലീസ് നടപടി ആശങ്കയുണ്ടാക്കുന്നുവെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ വിമർശിച്ചു. വിനീതയ്‌ക്കെതിരായ കേസ് പിൻവലിക്കണമെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ആവശ്യപ്പെട്ടു. കേസിനെക്കുറിച്ച് വിശദമായി അന്വേഷിച്ചശേഷമാണ് സംഭവത്തിൽ എഡിറ്റേഴ്‌സ് ഗിൽഡ് ഔദ്യോഗികമായി വിമർശനം അറിയിച്ചിരിക്കുന്നത്. മാധ്യമപ്രവർത്തനം കുറ്റകൃത്യമല്ലെന്ന് എഡിറ്റേഴ്‌സ് ഗിൽ ഊന്നിപ്പറയുന്നു.
മാധ്യമസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കേണ്ടത് അനിവാര്യമെന്നും എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ പ്രസ്താവനയിലൂടെ വ്യക്തമാക്കി. കെയുഡബ്ല്യുജെ ഉൾപ്പെടെയുള്ള സംഘടനകളും പ്രതിപക്ഷ പാർട്ടികളും കേസിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
