വന്യജീവി ആക്രമണങ്ങളില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് വയനാട്ടില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു


തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങളില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് വയനാട്ടില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. എല്‍.ഡി.എഫും, യു.ഡി.എഫും ബി.ജെ.പി.യുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ശനിയാഴ്ച രാവിലെ ആറുമണി മുതലാണ് ജില്ലയില്‍ ഹര്‍ത്താല്‍ തുടങ്ങിയത്.ജില്ലാ കവാടമായ ലക്കിടി, മാനന്തവാടി തുടങ്ങി മിക്ക സ്ഥലങ്ങളിലും വാഹനങ്ങള്‍ തടയുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി ബസുകള്‍, സ്വകാര്യ ബസുകള്‍, ഓട്ടോ, ടാക്‌സി എന്നിവയൊന്നും നിരത്തിലിറങ്ങിയിട്ടില്ല. ആശുപത്രി ആവശ്യത്തിനായി പോകുന്ന സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്.


വന്യമൃഗ ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നടത്തുന്ന ഹര്‍ത്താലില്‍ എല്ലാ രീതിയിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവുമായി വന്‍ പ്രതിഷേധമുണ്ടാകുമെന്നാണ് വിവരം. 50 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങളാണ് കുടുംബാംഗങ്ങള്‍ ഉന്നയിക്കുന്നത്. ഇത് അംഗീകരിച്ചതിന് ശേഷമായിരിക്കും സംസ്‌കാരചടങ്ങുകള്‍ നടക്കുകയെന്നാണ് വിവരം.ബേല്ലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.


പോളിന്റെ ചികിത്സയില്‍ പിഴവ് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി മാനന്തവാടി ആശുപത്രി വെള്ളിയാഴ്ച വാര്‍ത്താകുറിപ്പ് പുറത്തുവിട്ടിരുന്നു. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ പോളിനെ ചികിത്സിച്ചിരുന്നു. കാര്‍ഡിയോ വാസ്്കുലാര്‍ ശസ്ത്രക്രിയ ആവശ്യമായ ഘട്ടത്തിലാണ് കോഴിക്കോടേക്ക് റഫര്‍ ചെയ്തത്. അതിനുള്ള സംവിധാനം ഉണ്ടായിരുന്നില്ല, എന്നാണ് വാര്‍ത്താകുറിപ്പില്‍ പറയുന്നത്.



Sharing is Caring