ലളിത ചേച്ചിക്ക് അത് അത്യാവശ്യമാണെന്ന് സര്‍ക്കാരിന് തോന്നിക്കാണും: സുരേഷ് ഗോപി


കെ.പി.എ.സി ലളിതയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്ത വിഷയത്തില്‍ പ്രതികരിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. സര്‍ക്കാരിന്റെ മുന്നില്‍ അപേക്ഷ വന്നതു കൊണ്ടാകും കെ.പി.എ.സി ലളിതയുടെ ചികിത്സ ഗവണ്‍മെന്റ് ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടായത് എന്നാണ് സുരേഷ് ഗോപി പറയുന്നത്.


നടി കെ.പി.എ.സി ലളിതയ്ക്ക് ചികിത്സ നല്‍കിയത് സര്‍ക്കാരാണ്. സര്‍ക്കാരിന്റെ മുന്നില്‍ അപേക്ഷ വന്നിട്ടുണ്ടാകും. അത് സര്‍ക്കാര്‍ പരിശോധിച്ചു. അവര്‍ക്ക് അത് അത്യാവശ്യമാണെന്ന് തോന്നിയതു കൊണ്ടാകും ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.


കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടില്‍ നിന്ന് കലാകാരന്‍മാര്‍ക്ക് ചികിത്സാ സഹായം നല്‍കാറുണ്ട്. 36 പേര്‍ക്ക് സഹായം താനും നല്‍കിയിട്ടുണ്ട്. 2 കോടി 80 ലക്ഷം രൂപ ഇത്തരത്തില്‍ നല്‍കിയിട്ടുണ്ട്. ലളിത ചേച്ചി ആ വിഭാഗത്തില്‍ പെടുന്നുണ്ടോ എന്നത് സര്‍ക്കാര്‍ നിശ്ചയിട്ടുണ്ട്.

സര്‍ക്കാരിന്റെ സത്യസന്ധതയില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തൂ. അല്ലാതെ അതിനെ കുറിച്ച് ഇപ്പോള്‍ പുലഭ്യം പറഞ്ഞു നടക്കുന്നത് തെറ്റാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റിയത്. നടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.



Sharing is Caring