ആലപ്പുഴയിൽ കളക്ടർ വിളിച്ച സർവകക്ഷി സമാധാന യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി. കളക്ടർ യോഗം വിളിച്ചത് കൂടിയാലോചനയില്ലാതെയാണ് എന്ന് ബിജെപി. രൺജിത് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിന്റെ നേരത്താണ് കളക്ടർ യോഗം വിളിച്ചതെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി.
അതേസമയം സർവകക്ഷി യോഗത്തിന്റെ സമയം മാറ്റി. നേരത്തെ നിശ്ചയിച്ചിരുന്ന വൈകിട്ട് 3ന് എന്ന സമയമാണ് 5 മണിയാക്കി പുനർനിശ്ചയിച്ചത്. സുരക്ഷ ശക്തമാക്കിയെന്ന് ആലപ്പുഴ ജില്ലാ കളക്ടർ എ അലക്സാണ്ടർ 24 നോട് പറഞ്ഞു. സമാധാന അന്തരീക്ഷം നിലനിർത്തുക എന്ന ലക്ഷ്യത്തിലാണ് സർവകക്ഷിയോഗം വിളിച്ചത്. എല്ലാ പ്രതിനിധികളും എത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
എല്ലാ മേഖലകളിലും കർശന പരിശോധന നടപ്പിലാക്കും.ജനങ്ങൾക്ക് ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ല. ഇന്ന് വൈകിട്ട് 3 മണിക്ക് ജില്ലയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും എം പി, എംഎൽഎമാരുടെയും യോഗം ജില്ലയിലെ രണ്ട് മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടക്കും. കൂടാതെ പൊലീസ് ഉദ്യോഗസ്ഥരും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
യോഗത്തിൽ നിലവിൽ ആവശ്യമുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. അടുത്ത കാലങ്ങളിൽ ആലപ്പുഴയിൽ ഇങ്ങനെ ഒരു സാഹചര്യം വന്നിട്ടില്ല ജനങ്ങൾക്ക് ആശങ്ക വേണ്ട അത് പരിഹരിക്കാനാണ് ഇന്ന് യോഗം വിളിച്ചിരിക്കുന്നത് അതെല്ലാം മറികടക്കാനുള്ള പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം.