കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനത്തിൽ ഭിന്നവിധിയുമായി സുപ്രീംകോടതി. ഹിജാബ് നിരോധനം ഏർപ്പെടുത്തിയ കർണാടക ഹൈക്കോടതിക്കെതിരായ ഉത്തരവിനെതിരെ സമർപ്പിച്ച ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. കേസിൽ ഭിന്നവിധിയുണ്ടായതിനാൽ വിശാല ബെഞ്ചിലേക്ക് പോകുമെന്നാണ് വിവരം.
ഹിജാബ് നിരോധനത്തെ പിന്തുണച്ച് കർണാടക ഹൈക്കോടതി ഉത്തരവിനെ അനുകൂലിക്കുകയാണെന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്ത അറിയിച്ചത്.ഹർജിയിൽ പതിനൊന്ന് കാര്യങ്ങൾ താൻ വിശദമായി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാലയങ്ങളിൽ ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹർജികൾ തള്ളുന്നുവെന്നായിരുന്നു ഹേമന്ത് ഗുപ്ത പറഞ്ഞത്.
എന്നാൽ നിരോധനം റദ്ദാക്കുന്നുവെന്ന് ജസ്റ്റിസ് സുധാൻഷു ധൂലിയ അറിയിച്ചു. ഹിജാബ് ധരിക്കുന്നത് വ്യക്തിപരമായ കാര്യമാണ്. വിശാലമായി കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. അതിനാൽ കർണാടക ഹൈക്കോടതിയുടെ വിധിയെ റദ്ദാക്കുന്നുവെന്ന് ധൂലിയ പറഞ്ഞു. ഇത്തരത്തിൽ കേസ് പരിഗണിച്ച സുപ്രീംകോടതിയുടെ രണ്ടംഗബെഞ്ചിൽ ഭിന്നവിധിയായതിനാലാണ് ഹർജികൾ ഉയർന്ന ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വിടുന്നത്.
ഹിജാബ് കേസ് പരിഗണിക്കുന്നതിനായി വിശാല ബെഞ്ച് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസിനോട് രണ്ടംഗ ബെഞ്ച് സുപാർശ ചെയ്തു.കർണാടകയിലെ ഉഡുപ്പിയിലുള്ള പി.യു കോളേജിൽ സ്ഥാപനത്തിലെ മാനദണ്ഡങ്ങൾക്കെതിരായി കുട്ടികൾ ഹിജാബ് ധരിച്ചെത്തിയ സംഭവമാണ് കേസിനാധാരം.