
സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ഇന്ന് മരട് പൊലീസിന് മുൻപാകെ ഹാജരാകും. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് മുൻകൂർ ജാമ്യം അനുവദിക്കുമ്പോൾ കോടതി നിർദേശിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യൽ ആവശ്യമില്ലെന്നും അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി നിർദേശമുണ്ട്.
അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദിന്റെ പരാതിയിലാണ് സൗബിനെതിരെ കേസ് എടുത്തത്. നാൽപത് ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് സൗബിനും സംഘവും മഞ്ഞുമ്മൽ ബോയ്സ് സിനിമയ്ക്കായി സിറാജിൽ നിന്ന് ഏഴ് കോടിയിലധികം രൂപ വാങ്ങിയിരുന്നു. എന്നാൽ മുടക്കുമുതൽ പോലും തിരിച്ചു കിട്ടാത്തതിനെ തുടർന്നാണ് സിറാജ് പൊലീസിനെ സമീപിച്ചത്.

സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നേ ആദ്യ ഷെഡ്യൂൾ പൂർത്തിയായതായി വിശ്വസിപ്പിച്ചാണ് സൗബിനും സംഘവും കോടികൾ വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. ഇക്കാര്യം പണമിടപാട് കരാറിൽ എഴുതിച്ചേർക്കുകയും ചെയ്തു. വിശ്വാസ്യതയുണ്ടാക്കി പരമാവധി പണം തട്ടുകയെന്ന ലക്ഷ്യത്തോടെയുള്ള നീക്കമായിരുന്നു ഇത്. ആദായ നികുതി വകുപ്പ് സൗബിന്റെ നിർമ്മാണ കമ്പനിയിലും വീട്ടിലും അന്വേഷണം നടത്തിയിരുന്നു.
