തൂണേരി ഷിബിന്‍ വധക്കേസ്: 17 പ്രതികളെയും വെറുതെവിട്ടു


നാദാപുരം തൂണേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ജഡ്ജി എസ്. കൃഷ്ണകുമാര്‍ പറഞ്ഞു.അതേസമയം കേസില്‍ നീതി ലഭിച്ചില്ലെന്ന് ഷിബിന്റെ അച്ഛന്‍ പറഞ്ഞു.കോടതി വേട്ടക്കാര്‍ക്കൊപ്പമാണെന്നും ഷിബിന്റെ അച്ഛന്‍ പറഞ്ഞു. കേസില്‍ അപ്പീല്‍ പോകുമെന്ന് സിപിഐ എം ജില്ല സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. 2015 ജനുവരി 22ന് രാത്രിയാണ് ഷിബിനെ ക്രിമിനല്‍ സംഘം കുത്തിക്കൊലപ്പെടുത്തിയത്. ഇതില്‍ ഒന്നുമുതല്‍ 11വരെയുള്ള പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നും 11 മുതല്‍ 17 വരെയുള്ള പ്രതികള്‍ മറ്റുള്ളവരെ ഒളിവില്‍ കഴിയാനും രക്ഷപ്പെടാനും സഹായിച്ചുവെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.


നിരവധി കേസുകളിലെ പ്രതികളും മുസ്ളിംലീഗ് പ്രവര്‍ത്തകരായ തെയ്യമ്പാടി ഇസ്മായില്‍,സഹോദരന്‍ മുനീര്‍, വാരങ്കിതാഴെ കുനിയില്‍ സിദ്ദിഖ്(30), മണീന്റവിടെ മുഹമ്മദ് അനീസ്(19), കളമുള്ളതില്‍ താഴെകുനി ഷുഹൈബ്(24),കല്ലറമ്പലത്ത് അസ്ളം(20) എന്നിവരുള്‍പ്പെടെയുള്ള സംഘമാണ് പ്രതിപട്ടികയിലുണ്ടായിരുന്നത്. ഷിബിനോടൊപ്പമുണ്ടായിരുന്ന മറ്റു ആറ് പേര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. 2016 ഏപ്രില്‍ 16നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്.




Sharing is Caring