തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശശി തരൂര്‍ എം.പി നടത്തുന്ന ഇടപെടലുകള്‍ നേരത്തെ തന്നെ ഏറെ പ്രശംസ നേടിയിരുന്നു. ഏറ്റവും പുതുതായി നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ഫേസ് ഡിറ്റക്ഷന്‍ കാമറ തന്‍െറ രാജ്യാന്തര ബന്ധങ്ങള്‍ ഉപയോഗിച്ച് യൂറോപ്പില്‍ നിന്നും തിരുവനന്തപുരത്ത് എത്തിച്ച് വീണ്ടും അത്ഭുതപ്പെടുത്തുകയാണ് തരുര്‍.
വിവിധരാജ്യങ്ങൾ കടന്നെത്തിച്ച ഉപകരണം ശനിയാഴ്ച ഉപയോഗത്തിലുമായി. തിരുവനന്തപുരം സെൻട്രൽ െറയിൽവേ സ്റ്റേഷനിൽനിന്ന് ജാർഖണ്ഡിലേക്കുപോയ അതിഥിതൊഴിലാളികളെ സ്‌ക്രീൻ ചെയ്യാനാണ് താപക്യാമറ ഉപയോഗിച്ചത്. തിരുവനന്തപുരം കളക്ടർ കെ. ഗോപാലകൃഷ്ണനുമായി നടത്തിയ ചർച്ചയിലാണ് ഇത്തരമൊരു ഉപകരണത്തിന്റെ ആവശ്യം ബോധ്യമായതെന്ന് ശശി തരൂർ പറഞ്ഞു.
ഏഷ്യയില്‍ ഉപകരണം ലഭിക്കാത്തത് കാരണം നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നാണ് കാമറ വാങ്ങിയത്. അവിടെ നിന്നും ആദ്യം ജര്‍മനിയിലെ ബോണിലെത്തിച്ചു, ശേഷം ഡി.എച്.എല്‍ കാര്‍ഗോ സര്‍വീസിന്‍െറ സഹായത്തോടെ പാരിസ്, ലെപ്സിഷ്, ബ്രസല്‍സ്, ബഹ്റൈന്‍, ദുബായ് വഴി പ്രത്യേക വിമാനത്തില്‍ ബംഗളൂരുവില്‍ എത്തിച്ചു. എന്നാല്‍ ലോക്ഡൗണ്‍ കാരണം ഉപകരണം തലസ്ഥാനത്തെത്തിക്കാന്‍ വെല്ലുവിളികള്‍ നേരിട്ടെങ്കിലും എം.പിയുടെ ഓഫിസ് നേരിട്ടിടപെട്ട് അവ പരിഹരിച്ചു.