രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പ​ങ്കെടുക്കാത്തതിൽ പ്രതികരിച്ച് ശശി തരൂർ


രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പ​ങ്കെടുക്കാത്തതിൽ പ്രതികരിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. ചടങ്ങിൽ പ​ങ്കെടുക്കാത്തത് കൊണ്ട് കോൺഗ്രസ് ദൈവത്തിനെ ഉപേക്ഷിക്കുന്നുവെന്നല്ല അർഥമെന്ന് തരൂർ പറഞ്ഞു.ഏതെങ്കിലുമൊരു ദൈവത്തിന് മേൽ ബി.ജെ.പിക്ക് പ്രത്യേക അവകാശമുണ്ടെന്ന് താൻ കരുതുന്നില്ല . കുട്ടിക്കാലം മുതൽ രാമ​നെ പ്രാർഥിക്കുന്ന ഒരാളെന്ന നിലയിൽ തന്റെ ദൈവത്തെ ബി.ജെ.പിക്ക് വിട്ടുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് തരൂർ പറഞ്ഞു.താൻ ക്ഷേത്രങ്ങളിൽ പോകുന്നത് പ്രാർഥിക്കാനാണ്.


രാഷ്ട്രീയത്തിന് വേണ്ടിയല്ല. ഭഗവാൻ രാമനെ കുറിച്ച് നെഗറ്റീവായി ഒന്നും കോൺഗ്രസ് പറഞ്ഞിട്ടില്ല. പുരോഹിതരല്ല, പ്രധാനമന്ത്രിയാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങ് നടത്തിയതെന്നും ശശി തരൂർ വിമർശിച്ചു.ബി.ജെ.പിക്ക് ഇപ്പോൾ ഞങ്ങൾ ഹിന്ദു വിരുദ്ധരാണ്. പെട്ടെന്നാണ് ഞങ്ങൾ അവർക്ക് ഹിന്ദുവിരുദ്ധരായി മാറിയത്. 80 ശതമാനം ഇന്ത്യക്കാരും ഹിന്ദുക്കളാണ്. അതുപോലെ 80 ശതമാനം കോൺഗ്രസുകാരും ഹിന്ദുക്കളാണെന്നും തരൂർ പറഞ്ഞു. ഇൻഡ്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




Sharing is Caring