തീരുമാനത്തില്‍ ഉറച്ചു തന്നെ ആര്‍എസ്പി

കൊല്ലം: ഇടതുമുന്നണി വിടാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ ആര്‍ എസ് പി കൊല്ലം ജില്ലാ കമ്മറ്റി യോഗത്തില്‍ തീരുമാനം. യുഡിഎഫിന്റെ പിന്തുണ സ്വീകരിച്ച് കൊല്ലത്ത് മത്സരിക്കാനും ധാരണയായി.
മുന്നണി ബന്ധം തകര്‍ന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം സി പി എമ്മിനും സി പി ഐക്കുമാണെന്ന് അസീസ് കുറ്റപ്പെടുത്തി. സീറ്റ് നല്‍കണമെന്ന് നേരത്തെ രണ്ട് തവണ ആവശ്യപ്പെട്ടപ്പോഴും അംഗീകരിച്ചില്ലെന്ന് സംസ്ഥാന സെക്രട്ടറി എ എ അസീസ് പറഞ്ഞു. കൊല്ലം സീറ്റ് സി പി എം പിടിച്ചെടുക്കുകയായിരുന്നു. ഓരോതവണ ചോദിക്കുമ്പോഴും തിരികെ തരാതെ വഞ്ചിച്ചു. നിയമസഭാ സീറ്റും പലപ്പോഴായി സി പി എം പിടിച്ചെടുത്തു. ഒമ്പതില്‍ ആദ്യം മൂന്നും പിന്നെ രണ്ടും നിയമസഭാ സീറ്റുകള്‍ പിടിച്ചെടുത്തു.
മന്ത്രിയെ പിന്‍വലിക്കുമെന്നും ഒറ്റക്കുമത്സരിക്കുമെന്നും കഴിഞ്ഞതവണ അറിയിച്ചിരുന്നെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ദേശീയതലത്തിലെ ഇടതുപക്ഷ ഐക്യത്തിന്റെ പേരില്‍ സി പി എം കെട്ടിയിടുകയായിരുന്നുവെന്നും അസീസ് ആരോപിച്ചു.