മൂന്നാംസ്ഥാനത്തേക്ക് ഉയര്‍ന്ന് റിപ്പോര്‍ട്ടര്‍; ഏറ്റവും പിറകില്‍ മീഡിയാവണ്‍; ചാനല്‍ റേറ്റിങ്ങില്‍ വന്‍ അട്ടിമറി!


                                വി പി ജോയ്


കൊച്ചി: കേരളത്തിലെ ന്യൂസ് ചാനലുകളെ സംബന്ധിച്ച് ഏറ്റവും നിര്‍ണ്ണായകമാണ് ബാര്‍ക്ക് റേറ്റിങ്. ഓരോ ആഴ്ചയിലും പുറത്തുവരുന്ന ബാര്‍ക്ക് റേറ്റിങ്് അനുസരിച്ചയാണ് ചാനലുകളുടെ വ്യൂവര്‍ഷിപ്പ് തീരുമാനിക്കുന്നത്. പക്ഷേ കഴിഞ്ഞ ആഴ്ചത്തെ ടിആര്‍പി റേറ്റിങ് പുറത്തുവന്നപ്പോള്‍ മാധ്യമ ലോകം ഞെട്ടിയിരിക്കയാണ്. കാരണം വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള മനോരമയെയും, മാതൃഭൂമിയെയും കടത്തിവെട്ടി, ഏതാനും മാസങ്ങള്‍ക്ക് മുമ്പ് റീ ലോഞ്ച് ചെയ്ത റിപ്പോര്‍ട്ടര്‍ ടി വി മൂന്നാമത് എത്തിയിരിക്കയാണ്!


ഇപ്പോഴും മറ്റു ചാനലുകളെ ബഹുദൂരം പിന്നിലാക്കി ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് ബാര്‍ക്ക് റേറ്റിങ്ങില്‍ ഇപ്പോഴും ഒന്നാമത്. ഈ കുത്തക തകര്‍ക്കാന്‍ ഒരു ചാനലിനും ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. 125 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത് നില്‍ക്കുന്നത്.ഏഷ്യാനെറ്റിന് അല്‍പ്പമെങ്കിലും വെല്ലുവിളി ഉയര്‍ത്തുന്നത് ശ്രീകണ്ഠന്‍ നായര്‍ നേതൃത്വം നല്‍കുന്ന 24 ന്യൂസാണ്. ഇരു ചാനലുകളും തമ്മിലുള്ള ടിആര്‍പി വ്യത്യാസം 13 പോയിന്റുകള്‍ മാത്രമാണ്. 112 പോയിന്റുകളാണ് കഴിഞ്ഞ ആഴ്ച്ച 24 ന്യൂസ് ടിആര്‍പിയില്‍ നേടിയത്. കഴിഞ്ഞ കുറേക്കാലമായി ഏഷ്യാനെറ്റ് ഒന്നാമതും, 24 ന്യൂസ്് രണ്ടാമതും എന്ന അവസ്ഥ തുടരുകയാണ്.

മീഡിയവണ്‍ എറ്റവും അവസാനം

എന്നാല്‍ മൂന്നാം സ്ഥാനത്തിലാണ് വലിയ അട്ടിമറി നടന്നത്്. അതുവരെ മൂന്നാംസ്ഥാനത്തുള്ള മനോരമയെ പിന്തള്ളി റിപ്പോര്‍ട്ടര്‍ മൂന്നാമത് എത്തി. പതിവായി മൂന്നാം സ്ഥാനം നിലനിര്‍ത്താറുള്ള മനോരമ ന്യൂസ് നാലാം സ്ഥാനത്തേക്ക് വീണു. 77 പോയിന്റുമായാണ് റിപ്പോര്‍ട്ടര്‍ ടിവി മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 66 പോയിന്റുകള്‍ നേടാനെ മനോരമ ന്യൂസിന് സാധിച്ചുള്ളൂ. അഞ്ചാം സ്ഥാനത്തുള്ള മാതൃഭൂമിക്ക് ടിആര്‍പിയില്‍ 62 പോയിന്റുകളാണ് ഉള്ളത്. ആറാം സ്ഥാനത്ത് സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ന്യൂസാണ്. 22 പോയിന്റുകള്‍ നേടാനെ കൈരളിക്ക് സാധിച്ചിട്ടുള്ളൂ. സംഘപരിവാര്‍ അനുകൂല ചാനലായ ജനം ടിവിക്കും ടിആര്‍പിയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

20 പോയിന്റുമായി ജനം ഏഴാം സ്ഥാനത്താണുള്ളത്. 19 പോയിന്റുമായി ന്യൂസ് 18 കേരള എട്ടാം സ്ഥാനത്തുമാണ് ടിആര്‍പി റേറ്റിങ്ങിലുള്ളത്. ഏറ്റവും പിന്നില്‍ പോയി ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ടെലിവിഷന്‍ ചാനലായ മീഡിയ വണ്‍. 12 പോയിന്റുകള്‍ മാത്രമാണ് ടിആര്‍പിയില്‍ ചാനലിനുള്ളത്. മലയാളത്തില്‍ അടുത്തിടെ ആരംഭിച്ച രാജ് ടിവി മലയാളം അടച്ചുപൂട്ടിയതിനാല്‍ അവരെ ബാര്‍ക്ക് റേറ്റിങ്ങില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പുതുതായി മലയാളത്തില്‍ ആരംഭിച്ച ന്യൂസ് മലയാളം 24/7 ചാനലിനും ടിആര്‍പി റേറ്റിങ്ങില്‍ എത്താനായിട്ടില്ല.

ബാര്‍ക്ക് റേറ്റിങ്ങില്‍ അവിശ്വസനീയമായ പതനമാണ് മീഡിയാവണ്ണിന് ഉണ്ടായിരിക്കുന്നത്. ഒരുകാലത്ത് ഏഷ്യാനെറ്റിനും, ട്വന്റി ഫോറിനും, മാതൃഭൂമിക്കും, മനോരമക്കും പിന്നാലെ അഞ്ചാംസ്ഥാനത്തുവരെ എത്തിയ ചാനലാണ് ഇപ്പോള്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്. അതുപോലെ ജനം ടീവിയുടെ വളര്‍ച്ചയും പിറകോട്ടാണ്. നേരത്തെ ശബരിമല യുവതി പ്രവേശന വിധി വന്നതിന് പിന്നാലെ ഏഷ്യാനെറ്റിന്റെ തൊട്ടടുത്ത് സംഘപരിവാര്‍ ചാനലായ ജനം ടിവി എത്തിയിരുന്നു. എന്നാല്‍, ടിആര്‍പിയിലെ ഈ മുന്നേറ്റം ചാനലിന് നിലനിര്‍ത്താന്‍ ആയിട്ടില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചാനല്‍ ആറും ഏഴും സ്ഥാനങ്ങളിലാണ് ടിആര്‍പിയില്‍.

ഷിരൂര്‍ ലൈവ് തുണച്ചു

കര്‍ണാടകയിലെ ഷിരൂരില്‍ അര്‍ജുന്‍ എന്ന ലോറി ഡ്രൈവറെ മണ്ണിടിച്ചിലില്‍ കാണാതായ വിവരം പുറത്തുവന്ന സമയം തൊട്ട്, ഇടതടവില്ലാതെ ലൈവ് ചെയ്തത് റിപ്പോര്‍ട്ടര്‍ ടീവിയുടെ റേറ്റിങ്ങ് വര്‍ധിപ്പിച്ചുവെന്നാണ് വിലയിരുത്തല്‍. ഡോ അരുണ്‍കുമാര്‍ നയിക്കുന്ന ചാനല്‍ അതിന്റെ ചരിത്രത്തിലെ, എക്കാലത്തെയും വലിയ കുതിപ്പാണ് നടത്തിയിരിക്കുന്നത്. ഇപ്പോള്‍ വയനാാട് ദുരന്തത്തിലും, ഒരു വലിയ ടീമിനെ അയച്ച് റിപ്പോര്‍ട്ടര്‍ നന്നായി തത്സമയ ന്യൂസുകള്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് ഈ ആഴ്ചയിലെ ടിആര്‍പിയും ചാനലുകള്‍ക്ക്് നിര്‍ണ്ണായകമാണ്.

റിപ്പോര്‍ട്ടര്‍ ടിവിയുടെ സ്ഥാപകനും, എഡിറ്ററുമായ എംവി നികേഷ് കുമാര്‍ സ്ഥാനം രാജിവെച്ചതിന് ശേഷമാണ് ബാര്‍ക്കില്‍ ചാനല്‍ റേറ്റിങ്ങ് കുതിച്ച് ഉയര്‍ന്നിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനാണ് മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് നികേഷ് കുമാര്‍ മുഴുവന്‍ സമയ പൊതുപ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റോറിയല്‍ ചുമതലകള്‍ ഒഴിഞ്ഞ നികേഷ് സിപിഎമ്മിനൊപ്പം പ്രവര്‍ത്തിക്കുകയാണ്. നേരത്തെ 2016ല്‍ അഴീക്കോട് സിപിഎം സ്വതന്ത്രനായി മല്‍സരിക്കാന്‍ മാധ്യമപ്രവര്‍ത്തനം വിട്ടാണ് നികേഷ് കുമാര്‍ ഇറങ്ങിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ടിവിയിലേക്ക് മടങ്ങി മാധ്യമപ്രവര്‍ത്തനം തുടരുകയായിരുന്നു.

റിപ്പോര്‍ട്ടര്‍ ടിവി സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായിരുന്ന എംവി നികേഷ് കുമാര്‍ പിന്നീട് സ്ഥാപനത്തിന്റെ ഷെയറുകള്‍ മൂട്ടില്‍ മരംമുറി കേസിലെ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ വാങ്ങിയതോടെ ചാനലില്‍ നികേഷ് കുമാറിന്റെ സാന്നിധ്യം എത്രനാളുണ്ടാകുമെന്ന ചോദ്യം ഉയര്‍ന്നിരുന്നു. എന്തായാലും നികേഷിന്റെ പടിയിറക്കം റിപ്പോര്‍ട്ടര്‍ ടിവിക്ക് ഗുണകരമായിരിക്കുകയാണ്. ഇതോടെ ചാനലിന്റെ രാഷ്ട്രീയ നിഷ്പക്ഷത ഉറപ്പായി. ഡോ അരുണ്‍കുമാറിന് ഒപ്പം, സുജയ്യ പാര്‍വതി, സ്മൃതി പരുത്തിക്കാട്, ഉണ്ണിബാലകൃഷ്ണന്‍, ടി വി പ്രസാദ് തുടങ്ങിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ നീണ്ട നിര റിപ്പോര്‍ട്ടറിന് ഒപ്പമുണ്ട്.



Sharing is Caring