വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള സമരം രാജ്യദ്രോഹക്കുറ്റം;ലത്തീന്‍ അതിരൂപതയ്‌ക്കെതിരെ മന്ത്രി വി.അബ്ദുറഹ്മാന്‍


വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണത്തിനെതിരെയുള്ള സമരം രാജ്യദ്രോഹക്കുറ്റമാണെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാന്‍. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് രാജ്യദ്രോഹക്കുറ്റമാണ്. വിഴിഞ്ഞം പദ്ധതിക്കായി ആരെയും കുടിയൊഴിപ്പിക്കുകയോ ദ്രോഹിക്കുകയോ സര്‍ക്കാര്‍ ചെയ്തിട്ടില്ല. തൊഴിലാളി വിരുദ്ധ സമീപനവും സ്വീകരിച്ചിട്ടില്ല. കാര്യങ്ങള്‍ പഠിച്ച് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ഇതുവരെ ശ്രമിച്ചിട്ടുള്ളത്. ഒരു മത്സ്യത്തൊഴിലാളിയുടെയും കണ്ണുനീര്‍ വീഴാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലന്നും അദേഹം വ്യക്തമാക്കി.


തുറമുഖ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കി വിഴിഞ്ഞത്ത് കപ്പലുകളെത്തിക്കും. തുറമുഖം പൂര്‍ത്തിയാക്കുകയെന്നത് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ്. നിര്‍മാണത്തിനു ചെറിയ തടസ്സങ്ങളുണ്ടെങ്കിലും അവ മാറും. തുറമുഖ വിരുദ്ധസമര സമിതി ഉന്നയിച്ച ആറു ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് തീരശോഷണത്തെക്കുറിച്ച് പഠനം നടത്തണമെന്ന് പറയുമ്പോള്‍ അത് സമരമല്ല മറ്റെന്തോ ആണെന്നു മന്ത്രി വ്യക്തമാക്കി.




Sharing is Caring