പ്രിയാമണി – ഉപേന്ദ്ര ജോഡി ചേരുന്ന ടോസ്

DSC_6541പാദുവ ഫിലിംസിന്റെ ബാനറില്‍ ടോണി വര്‍ഗീസ് അവതരിപ്പിക്കുന്ന മൊഴിമാറ്റ ചിത്രം ടോസ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. തെലുങ്ക് സിനിമയിലെ ഹിറ്റ് മേക്കര്‍ പ്രിയദര്‍ശന റെഡി സംവിധാനം ചെയ്യുന്ന ഈ ചിത്രം തെലുങ്ക് നാട്ടില്‍ നേടിയ വിജയമാണ് കേരളത്തിലെത്താന്‍ കാരണമായത്. കോടികള്‍ നിര്‍മ്മാണ ചിലവില്‍ പടുകൂറ്റന്‍ സെറ്റുകളും പുത്തന്‍ സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തി പൂര്‍ണ്ണതയുടെ ദൃശ്യതലത്തില്‍ പൂര്‍വ്വസൂരികളെ പിന്‍തുടര്‍ന്നാണ് ചിത്രം പ്രേക്ഷകരില്‍ എത്തുന്നത്. പ്രണയവും പ്രതികാരവും മുഖ്യവിഷയമായി സ്വീകരിക്കുന്ന സിനിമയുടെ ചിട്ടവട്ടങ്ങളില്‍ നിന്നും വ്യത്യസ്തമായി ഭാഷയ്ക്ക് അതീതമായ ഒരു പ്രതികാര കഥയാണ്. പരസ്പരം കൊന്നൊടുക്കാന്‍ മൂര്‍ച്ച കൂട്ടിയ ആയുധവും കരബലവും കൊണ്ട് കാത്തിരിക്കുന്ന രണ്ടുപേര്‍ പോലീസ് ഓഫീസര്‍ പരശു, ഗുണ്ടാത്തലവന്‍ നീലകണ്ഠന്‍ എന്നാല്‍ ഇവരുടെ ഇടയില്‍ ഒരാള്‍ക്ക് അറിയാവുന്നതും മറ്റൊരാള്‍ക്ക് അറിയാത്തതുമായ ഒരു ഭൂതകാലം കടന്നു പോകുന്നതാണ് കഥാവഴി. പരശുവിന്റെ അച്ഛന്‍ ശിവാജിറാവും, നീലകണ്ഠന്റെ അച്ഛന്‍ അഗസ്ത്യനും നായിക് എന്നയാളും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ്. അതിലുപരി നല്ല സുഹൃത്തുക്കളുമായിരുന്നു. ഇവരില്‍ സത്യസന്ധനും നീതിമാനും അര്‍പ്പണബോധവുമുള്ള പോലീസ് ഓഫീസറായിരുന്നു ശിവാജിറാവു. അതുകൊണ്ടു തന്നെ ഡിപ്പാര്‍ട്ട്‌മെന്റിലെ പല ബഹുമതികളും പുരസ്‌കാരങ്ങളും ശിവാജിറാവുവിന് ലഭിച്ചിരുന്നു. ശിവാജിറാവുവിന്റെ വളര്‍ച്ചയില്‍ സുഹൃത്തായ അഗസ്ത്യന്‍ സന്തുഷ്ടനായിരുന്നെങ്കിലും മറ്റൊരു കൂട്ടുകാരനായ നായിക്കിന് അടക്കാനാവാത്ത പകയും വിദ്വേഷവുമായിരുന്നു മനസ്സില്‍. എങ്ങനെയും ശിവാജിറാവുവിനെ തകര്‍ക്കണമെന്ന് കണക്ക് കൂട്ടികാത്തിരിക്കവേ. നാടിനെ നടുക്കിക്കൊണ്ട് ഒരു മദ്യദുരന്തം വന്നെത്തി. നിരവധി ആളുകളുടെ മരണത്തിനിടയാക്കിയ ഈ ദുരന്തം ശിവാജിറാവുവിന്റെ തലയില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. ജനങ്ങള്‍ മുഴുവന്‍ അയാള്‍ക്ക് എതിരായി നായിക്കിന്റെ ബുദ്ധിയായിരുന്നു ഇതിന്റെ എല്ലാം പിന്നിലെന്ന് അഗസ്ത്യന്‍ മനസ്സിലാക്കി. ഈ സത്യത്തിന്റെ ചുരുള്‍ അഴിയാതിരിക്കാന്‍ സമര്‍ത്ഥമായി നായിക് അഗസ്ത്യനെയും ഭാര്യയെയും വിഷം കൊടുത്തു കൊന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കൊടും ക്രൂരതയുടെ പര്യായമായ നായിക്കിനെ തേടി ശിവാജി റാവുവിന്റെ മകന്‍ പരശുവും പരശുവിനെ തേടി നീലകണ്ഠനും എത്തുന്നു. പരസ്പരം അറിയാതെ ഇവര്‍ നടത്തുന്ന പോരാട്ടമാണ് കഥയില്‍ പിരിമുറുക്കം സൃഷ്ടിക്കുന്നത്. സസ്‌പെന്‍സില്‍ പറഞ്ഞുപോകുന്ന ഈ ചിത്രത്തില്‍ ഉപേന്ദ്രയും പ്രിയാമണിയുമാണ് നായികാ നായകന്‍മാരാകുന്നത്. കൂടാതെ തെലുങ്ക് സിനിമയിലെ പേരെടുത്ത വില്ലന്‍ താരങ്ങളായ സുമനും രാജയും കഥാപാത്രങ്ങളാകുന്നു. ആക്ഷനും ഗ്ലാമറും വര്‍ണ്ണപ്പകിട്ടാര്‍ന്ന ഗാനരംഗങ്ങളും കൊണ്ട് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഈ ചിത്രത്തിന് മലയാളത്തില്‍ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ഗാനരചനയും സംഭാഷണവും എഴുതുന്നു. സംഗീതം തമന്‍. ജാസിഗിഫ്റ്റ്, ഉണ്ണിമേനോന്‍, ജ്യോത്സന, രജ്ഞിനി ജോസ് തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. മ്യൂസിക് സോണ്‍ മാര്‍ച്ച് മൂന്നാം വാരം കേരളത്തില്‍ എഴുപത്തി അഞ്ച് തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *