ചിട്ടി പൊട്ടല്‍ തുടര്‍ക്കഥ

കോഴിക്കോട്: വടകര അഴിയൂരില്‍ വീണ്ടും ചിട്ടി തട്ടിപ്പ്. ചിട്ടിയില്‍ ചേര്‍ന്നു പണം നഷ്ടപ്പെട്ടവര്‍ ചോമ്പാല പോലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയത് സംഘര്‍ഷ ഭരിതമായ അന്തരീക്ഷമുണ്ടാക്കി. അഴിയൂരിലെ തിരുമന ചിറ്റ്‌സ് ആന്റ് ഫണ്ട്‌സ് എന്ന സ്ഥാപനം അടച്ചതിനെ തുടര്‍ന്നു പണം നഷ്ടപ്പെട്ടവരാണ് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പോലീസ് സ്റ്റേഷനിന് മുന്നില്‍ ഒത്തുകൂടിയത്.
കഴിഞ്ഞ ദിവസം പണം നഷ്ടപ്പെട്ടവരും തിരുമന ചിറ്റ് ഫണ്ട്‌സ് മാനേജ്‌മെന്റ് തമ്മില്‍ നടന്ന ചര്‍ച്ചയില്‍ 25 ലക്ഷം രൂപ ഇന്നലെ നല്‍കാന്‍ തീരുമാനമായിരുന്നു. ഈ കാര്യത്തില്‍ ചോമ്പാല്‍ പോലീസും സഹായിക്കാമെന്ന് പറഞ്ഞതായിരുന്നു. എന്നാല്‍ പണം തിരികെ ലഭിക്കാന്‍ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ എത്തിയത്.
ഇന്നലെ 11 മണിയോടെ പണം നല്‍കുമെന്ന് പറഞ്ഞുവെങ്കിലും ചിറ്റ് ഫണ്ട്‌സ് മാനേജ്‌മെന്റ് പ്രതിനിധികള്‍ ആരും എത്താത്തതിനെ തുടര്‍ന്നാണ് പണം ലഭിക്കാനുള്ളവര്‍ ക്ഷുഭിതരായതും തുടര്‍ന്നു സ്റ്റേഷനു മുന്നില്‍ സംഘര്‍ഷത്തിനു കാരണായതും. ചിറ്റ് ഫണ്ട്‌സ് നടത്താനുള്ള ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം നടത്തിയത്. എന്നതിന്റെ പേരില്‍ അഴിയൂരിലെ തിരുമന ചിറ്റി ഫണ്ട് ഉടമ എറണാകുളം ചെറായിലെ കാടുതറവീട്ടില്‍ രാജേഷിനെതിരെ കേസ്സെടുത്തതായി ചോമ്പാല്‍ പോലീസ് പറഞ്ഞു. പണം നഷ്ടപ്പെട്ടവര്‍ പരാതി നല്‍കിയാല്‍ നടപടി എടുക്കുമെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം അഴിയൂരില്‍ ചോമ്പാല്‍ കൊളറോട് സ്വദേശി നടത്തുന്ന അനശ്വര ചിറ്റ് ഫണ്ട്‌സ് എന്ന സ്ഥാപനത്തില്‍  പണം നഷ്ടപ്പെട്ടവര്‍, ഉടമയുടെ വീടിനു മുന്നില്‍ തടിച്ചുകൂടിയതും തുടര്‍ന്ന് പണം തിരിച്ചു നല്‍കാനായി ആക്ഷന്‍ കമ്മറ്റി ഭാരവാഹികളും സ്ഥാപന ഉടമയുടെ ബന്ധുക്കളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയിലെത്തിയതും.



Sharing is Caring