സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി മുസ്‌ലിം ലീഗ്. പഴകി പുളിച്ച ആരോപണങ്ങൾ യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. ലീഗിന്റെ മതേതര മുഖം തകർക്കാനാകില്ലെന്ന് പിഎംഎ സലാം വ്യക്തമാക്കി.
മുസ്‌ലിം സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കാൻ സിപിഐഎം ശ്രമം നടത്തി. മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയില്ലെന്ന് കോടിയേരി തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. വ്യാജ ആരോപണങ്ങൾ കൊണ്ട് മുസ്‌ലിം ലീഗിനെ തളർത്താമെന്ന് സിപിഐഎം കരുതേണ്ടെന്നും പി എം എ സലാം പറഞ്ഞു.
സർക്കാരിൻ്റെ ദുരുദ്ദേശം ന്യൂനപക്ഷങ്ങൾ മനസിലാക്കിയതിൻ്റെ ജാള്യതയാണ് സിപിഐഎമ്മിനുള്ളത്. തെറ്റിനെ ന്യായീകരിക്കാതെ തിരുത്താനാണ് സിപിഐഎം ശ്രമിക്കേണ്ടത്. സിപിഐഎം നടപ്പാക്കുന്നത് ബിജെപിയുടെ അജണ്ടയാണെന്നും പിഎംഎ സലാം വിമര്‍ശിച്ചു.
വസ്ത്രം ഏകീകരിച്ചതുകൊണ്ട് ആൺ-പെൺ സമത്വം സാധ്യമാകില്ലെന്ന് പിഎംഎ സലാം പറഞ്ഞു. ആൺകുട്ടികളുടെ വസ്ത്രം പെൺകുട്ടികളെ ധരിക്കാൻ നിർബന്ധിച്ചാൽ അത് സമത്വമാകുമോ. അങ്ങിനെയെങ്കിൽ പെൺകുട്ടികളുടെ വസ്ത്രം ആൺകുട്ടികൾക്ക് കൊടുക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.