ലാവ്‌ലിന്‍: പിണറായിക്കും അഴിമതിയില്‍ പങ്കുണ്ടെന്ന്

downloadകൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുതിയ സത്യവാങ്മൂലം  നല്‍കി. ഇടപാടില്‍ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് വ്യക്തമായ പങ്കുണ്ടായിരുന്നുവെന്നും 266 കോടിയുടെ നഷ്ടം സര്‍ക്കാരിനുണ്ടായിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ കക്ഷിചേരാന്‍ സമര്‍പ്പിച്ച അപേക്ഷയ്‌ക്കൊപ്പമാണ് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കിയത്.
വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ അറിയാതെ ലാവ്‌ലിനുമായി കരാര്‍ ഒപ്പിടാനാവില്ല. ചെങ്കുളം, പള്ളിവാസല്‍, പന്നിയാര്‍ പദ്ധതികളുടെ നവീകരണം കുറഞ്ഞ തുകയ്ക്ക് ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് വാഗ്ദാനം ചെയ്തിരുന്നു. ഇത് വകവയ്ക്കാതെ ലാവ്‌ലിന്‍ കമ്പനിക്ക് കരാര്‍ നല്‍കുകയായിരുന്നു. ഇതിന് സര്‍ക്കാര്‍ സഹായം വേണ്ടപോലെ ലഭിച്ചെന്നും  സത്യവാങ്മൂലത്തില്‍ പറയുന്നു.
ലാവ്‌ലിന്‍ ഇടപാടിന്റെ ഭാഗമായി മലബാര്‍ കാന്‍സര്‍ സെന്ററിന് 98 കോടി രൂപ ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ വ്യക്തമായ കരാര്‍ ഇല്ലാതിരുന്നതിനാല്‍ തുക നഷ്ടമായെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നുണ്ട്.