ജയിലില്‍ ഉള്ളത് സകലകലാവല്ലഭന്‍മാര്‍ ആണെന്ന് മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജ്

ജയിലില്‍ ഉള്ളത് സകലകലാവല്ലഭന്‍മാര്‍ ആണെന്ന് മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജ്. അതുകൊണ്ടാണ് അവര്‍ക്ക് ജാമ്യം നല്‍കാത്തതെന്നും അദ്ദേഹം പറഞ്ഞു.വിദ്വേഷ പ്രസംഗത്തെ തുടര്‍ന്ന് ജയിലിലായിരുന്ന പി സി ജോര്‍ജ്ജ്് പുറത്തിറങ്ങിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

ഏറ്റവും സുഖമല്ലേ ജയില്‍. അവിടെ പിടിച്ച് ഇട്ടിരിക്കുന്നവര്‍ക്ക് ജാമ്യം അനുവദിക്കാതെയും വീട്ടില്‍ വിടാതെയും ഇരിക്കുന്നതിന്റെ കാരണം എന്താണെന്നറിയാമോ? ജയിലില്‍ എണ്ണം കൂടിക്കൊണ്ടിരിക്കണം. കാരണം, ഈ ജോലിയെല്ലാം ചെയ്യിക്കണ്ടേയെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

അവിടെ വരച്ചുവച്ചിരിക്കുന്ന പടം കാണണം. കലാകാരന്മാര്‍ അതിലുണ്ട്. അവിടെ നില്‍ക്കുന്ന വാഴയും ചേനയുമൊക്കെ കാണണം. രണ്ട് പേര്‍ അവിടെ ഗാന്ധിയുടെ പ്രതിമ ഉണ്ടാക്കുകയാണ്. ചോദിച്ചപ്പോള്‍ 20 ദിവസത്തിനകം ഉണ്ടാക്കിത്തീര്‍ക്കുമെന്ന് അവര്‍ പറഞ്ഞു. സര്‍വകലാവല്ലഭന്മാര്‍ അതിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ പ്രതികരിക്കുന്നില്ല. അക്കാര്യം കോടതി തീരുമാനിക്കട്ടെയെന്നും പി സി ജോര്‍ജ് പറഞ്ഞു. പൂജപ്പുര ജയിലിനു നേരെ പി സി ജോര്‍ജ് വിമര്‍ശനം ഉന്നയിച്ചു. ജയിലില്‍ ഉപദേശക സമിതി ചേരുന്നില്ല. അതുകൊണ്ടാണ് ജയിലില്‍ ഉള്ളവരെ പുറത്തു വിടാന്‍ ഗവര്‍ണര്‍ അനുവാദം നല്‍കാതിരിക്കുന്നത്. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇക്കാര്യത്തില്‍ ഇടപെടാന്‍ അനുവാദമില്ല. ജയില്‍ സമിതി ചേരണം. രോഗികള്‍ ജയിലില്‍ കിടന്ന് ബുദ്ധിമുട്ടുന്നു. ഇവരെ അവസാന കാലത്തു കുടുംബത്തിനൊപ്പം വിടണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ക്രിസ്താനികളെ വേട്ടയാടിയ പാര്‍ട്ടി ആണെന്ന് അഭിപ്രായമില്ല. അവരോട് സഹകരിക്കുന്നതില്‍ തെറ്റില്ല. ഒരു മതത്തെയും വിമര്‍ശിക്കാന്‍ താനില്ല. തൃക്കാക്കരയില്‍ നാളെ തനിക്ക് പറയാനുള്ളത് പറയും നിയമം ലംഘിക്കില്ല. കുശുമ്പ് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ജയിലിലേക്ക് അയച്ചതെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *