കായിക മന്ത്രി വി അബ്ദുറഹ്‌മാന്റെ പരാമര്‍ശത്തിനെതിരെ പന്ന്യന്‍ രവീന്ദ്രന്‍


കായിക മന്ത്രി വി അബ്ദുറഹ്‌മാനെതിരെ പന്ന്യന്‍ രവീന്ദ്രന്‍. മന്ത്രിയുടെ പരാമര്‍ശം വരുത്തിവെച്ച വിന ഇന്നലെ നേരില്‍കണ്ടു. ഒഴിഞ്ഞ ഗ്യാലറികള്‍ നിര്‍ഭാഗ്യകരവും പരിതാപകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. കാരണം കളിയെ പ്രോത്സാഹിപ്പിക്കേണ്ടവര്‍ നടത്തിയ അനാവശ്യ പരാമര്‍ശങ്ങള്‍. നഷ്ടം കെസിഎക്ക് മാത്രമല്ല, സര്‍ക്കാരിനു കൂടിയാണ്. പരാമർശിക്കുന്നവർ ഇക്കാര്യം ഇനിയെങ്കിലും മനസിലാക്കണം. ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ നഷ്ടപ്പെട്ടാല്‍ നഷ്ടം ക്രിക്കറ്റ് ആരാധകര്‍ക്കും സംസ്ഥാന സര്‍ക്കാരിനുമാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.


മത്സരത്തിന്റെ ടിക്കറ്റുകൾ മത്സരത്തിന്റെ തലേന്നു രാത്രി വരെ വിറ്റുപോയത് ആറായിരത്തിൽ താഴെ മാത്രമായിരുന്നു. നാൽപതിനായിരത്തോളം ഇരിപ്പിടങ്ങളാണ് കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലുള്ളത്. വിൽപനയ്ക്കുള്ളതിന്റെ അഞ്ചിലൊന്നു ടിക്കറ്റുകൾ പോലും വിറ്റു പോകാത്തത് കേരളത്തിൽ ഇതുവരെ നടന്ന രാജ്യാന്തര ക്രിക്കറ്റ് മത്സര ചരിത്രത്തിൽ ആദ്യമായാണ്.


തിരുവനന്തപുരം ഏകദിനത്തിന്‍റെ ടിക്കറ്റ് നിരക്കിനെക്കുറിച്ചുള്ള കായികമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രംഗത്തുവന്നിരുന്നു. ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യരുതെന്നും പ്രതിപക്ഷനേതാവ് ഫെയ്സ്ബുക്കില്‍ കുറിച്ചു.



Sharing is Caring