നാളെ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റി യോഗം കോൺഗ്രസും മുസ്ലീം ലീഗും ബഹിഷ്കരിക്കും. മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആലപ്പുഴ കലക്ടർ ശ്രീറാം വെങ്കിട്ടരാമനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ബഹിഷ്കരണം
ജില്ലാ കലക്ടറായ ശ്രീറാം വെങ്കിട്ടരാമനാണ് നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റി ചെയർമാൻ. ശ്രീറാം ചുമതലയേറ്റശേഷം ആദ്യം നടക്കുന്ന യോഗമാണ് കോൺഗ്രസും മുസ്ലിം ലീഗും ബഹിഷ്കരിക്കുന്നത്. നാളെ വൈകീട്ട് നാലിന് ആലപ്പുഴ കലക്ട്രേറ്റിലാണ് യോഗം.
ശക്തമായ പ്രതിഷേധത്തിനിടെയാണ് ശ്രീറാം ആലപ്പുഴ കലക്ടറായി ചുമതലയേൽക്കുന്നത്. ഐഎഎസ് തലത്തിൽ നടന്ന അഴിച്ചുപണിയിലാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചത്.സർക്കാർ നടപടി നിയമവാഴ്ചയോടുള്ള ധിക്കാരമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ആരോപിച്ചു. ശ്രീറാമിനെ കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും സംഘടന ആവശ്യപ്പെട്ടു. 2019 ലാണ് കെ.എം.ബഷീറിനെ മദ്യലഹരിയിൽ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊലപ്പെടുത്തിയത്.