മുട്ടില്‍ മരംമുറിക്കല്‍ കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

മുട്ടില്‍ മരം മുറിക്കല്‍ കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാരുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ ജാമ്യഹര്‍ജികളില്‍ കഴിഞ്ഞയാഴ്ച വാദം പൂര്‍ത്തിയായിരുന്നു. പകപോക്കലിന്റെ ഭാഗമായാണ് തങ്ങളെ കേസില്‍ അറസ്റ്റ് ചെയ്തതെന്നാണ് പ്രതികളുടെ വാദം.

മുറിച്ചുകടത്തിയ തടികളും രേഖകളും പിടിച്ചെടുത്തിട്ടുള്ള സാഹചര്യമുള്ളതിനാല്‍ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം. എന്നാല്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

മരംമുറിച്ച സ്ഥലങ്ങളില്‍ പ്രതികളുടെ സാന്നിധ്യം ഉണ്ടായിരുന്നതായും വില്ലേജ് അധികാരികളുമായും പ്രതികള്‍ക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നതായും സര്‍ക്കാര്‍ വാദത്തിനിടെ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ സുല്‍ത്താന്‍ ബത്തേരി കോടതി പ്രതികളുടെ ജാമ്യം തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

പ്രതികളില്‍ നിന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണിയുണ്ടായെന്നും സുരക്ഷ ആവശ്യപ്പെട്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഡി ജി പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. അതിനാല്‍ നിലവില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് കേസിനെ ബാധിക്കുമെന്ന് സര്‍ക്കര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. തങ്ങള്‍ക്കെതിരെ ഉയരുന്നത് കേവലം ആരോപണങ്ങള്‍ മാത്രമാണെന്നും പൊതുജന പ്രതിഷേധത്തെ പ്രതിരോധിക്കാനെടുത്ത പുകമറയാണ് കേസെന്നും ചൂണ്ടിക്കാട്ടുന്നതാണ് പ്രതികളുടെ ജാമ്യഹര്‍ജി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *