പരിഹാരമില്ലെങ്കില്‍ പ്രക്ഷോഭം; മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ അവകാശം സംരക്ഷിക്കണം: സംയുക്ത ട്രേഡ് യൂണിയന്‍


സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ ചെയ്യാനുള്ള അവകാശം സംരക്ഷിക്കാന്‍ തൊഴിലെടുക്കുന്നവര്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് അന്യായവും അപരിഷ്കൃതവുമാണ്. കോടതികളില്‍നിന്നുള്ള വാര്‍ത്തകള്‍ ശേഖരിക്കാനും റിപ്പോര്‍ട്ട് ചെയ്യാനുമുള്ള അവകാശം സംരക്ഷിക്കുമെന്ന് ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടും അഭിഭാഷകരില്‍ ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരെ തടയുന്നത് അപലപനീയമാണ്.


സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഒരാളുടെയും ഔദാര്യമല്ല. എല്ലാവര്‍ക്കും നിയമപരിരക്ഷയും നീതിയും ഉറപ്പാക്കുന്ന കോടതികള്‍ കൈയൂക്കിന്റെയും ധാര്‍ഷ്ട്യത്തിന്റെയും വേദിയാക്കുന്ന അഭിഭാഷകരുടെ നിലപാട് പരിഷ്കൃത സമൂഹത്തിന് അപമാനമാണ്. നിയമജ്ഞര്‍ തന്നെ നിയമം ലംഘിക്കുന്ന അപൂര്‍വ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഈ അവസ്ഥ ഇനിയും കൈയുംകെട്ടി നോക്കി നില്‍ക്കാന്‍ തൊഴിലാളി സംഘടനകള്‍ക്കാവില്ല.


സ്വതന്ത്രമായും നിര്‍ഭയമായും ജോലിചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അവകാശം സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങും. ഈ മുദ്രാവാക്യം ഉയര്‍ത്തി പ്രത്യക്ഷ പ്രക്ഷോഭപരിപാടികളുമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചതായി സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരിം, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, എസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി അഹമ്മദ്കുട്ടി ഉണ്ണികുളം, എച്ച്എംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ കണ്ണന്‍, യുടിയുസി സംസ്ഥാന പ്രസിഡന്റ് തോമസ് ജോസഫ് എന്നിവര്‍ അറിയിച്ചു.



Sharing is Caring