മാസപ്പടി വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് തനിക്കെതിരെ വിജിലൻസ് അന്വേഷണം വന്നത്;മാത്യു കുഴൽനാടൻ

മാസപ്പടി വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് തനിക്കെതിരെ വിജിലൻസ് അന്വേഷണം വന്നതെന്ന് കോൺ​ഗ്രസ് എം.എൽ.എ മാത്യു കുഴൽനാടൻ. ഏത് അന്വേഷണവുമായും താൻ സഹകരിക്കും. രാഷ്ട്രീയമായി പുകമറ സൃഷ്ടിക്കാൻ ശ്രമിച്ചാൽ രാഷ്ട്രീയമായും നിയമപരമായും നേരിടും. മാസപ്പടി വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് താൻ നൽകിയ പരാതിയിൽ ഇതുവരെ നടപടിയെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.തനിക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിന്റെ നിയമ വശങ്ങൾ പരിശോധിക്കുന്നുണ്ട്. കോടതിയെ സമീപിക്കേണ്ടി വരും.

എക്സാലോജിക്കിനെതിരെ ഗുരുതരമായ കണ്ടെത്തലുകൾ വന്നിട്ട് സിപിഐഎം ന്യായികരിക്കുന്നത് അപഹാസ്യമാണ്. സിപിഐഎം പിണറായി വിജയന് കീഴ്പ്പെട്ടുവെന്നും മാസപ്പടി വിഷയത്തിൽ നിന്നും പിന്നോട്ടില്ലെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.ഇടുക്കി ചിന്നക്കനാലിലെ റിസോർട്ടിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ് നടത്തി എന്ന പരാതിയിൽ ഇന്ന് തൊടുപുഴ വിജിലൻസ് ഡിവൈഎസ്പി മാത്യു കുഴൽനാടൻ എംഎൽഎയുടെ മൊഴിയെടുക്കും.

രജിസ്ട്രേഷനിൽ വില കുറച്ചു കാട്ടി നികുതി വെട്ടിപ്പ് നടത്തിയെന്നാണ് പരാതി. ബെനാമി ഇടപാടിലൂടെ ആറു കോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോർട്ടും കുഴൽനാടൻ സ്വന്തമാക്കിയെന്നാണു കേസ്. സത്യവാങ്മൂലത്തിൽ പറഞ്ഞതിനെക്കാൾ 30 ഇരട്ടി സ്വത്ത് മാത്യു നേടിയിട്ടുണ്ടെന്ന് സി.എൻ. മോഹനൻ ആരോപിച്ചിരുന്നു.

ആദ്യമായാണ് കേസിൽ മാത്യു കുഴൽനാടന്റെ മൊഴിയെടുക്കാൻ നോട്ടീസ് നൽകുന്നത്. സി.പി.ഐ.എം. എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനനാണ് കേസിലെ പരാതിക്കാരൻ. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മൊഴിയെടുക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *