2014ൽ ബിജെപി അധികാരത്തിൽ വരുന്നതിനുമുമ്പ് ആൾക്കൂട്ട കൊലപാതകങ്ങൾ കേട്ടുകേൾവി പോലുമില്ലാത്ത സംഭവമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
“2014-ന് മുമ്പ്, ‘ലിഞ്ചിംഗ്’ (ആൾക്കൂട്ടക്കൊല) എന്ന വാക്ക് കേട്ടുകേൾവി പോലുമില്ലാത്തതായിരുന്നു. മോദിക്ക് നന്ദി,” പരിഹസിച്ചുകൊണ്ട് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ പഞ്ചാബിൽ ഗുരുദ്വാരയിൽ മതനിന്ദ ആരോപിച്ച് രണ്ടുപേരെ തല്ലിക്കൊന്നതിന്റെ പശ്ചാത്തലത്തിലാണ് ഗാന്ധിയുടെ പിൻഗാമിയുടെ പ്രതിഷേധം എന്ന് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിച്ച് ബിജെപി ദേശീയ വക്താവ് അമിത് മാളവ്യ പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരമാണ് അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രത്തിൽ മതനിന്ദ ആരോപിച്ച് ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നത്. അടുത്ത ദിവസം, കപൂർത്തലയിലെ ഒരു ഗുരുദ്വാരയിൽ മതനിന്ദക്ക് ശ്രമിച്ചുവെന്നാരോപിച്ച് മറ്റൊരാളെ തല്ലിക്കൊന്നു.
ഏതെങ്കിലും സംഘങ്ങളോ ആൾക്കൂട്ടമോ ആരെയെങ്കിലും കൊലപ്പെടുത്തുകയോ പരിക്കേൽപ്പിക്കുകയോ ചെയ്തതിന്റെ പ്രത്യേക വിവരങ്ങളൊന്നും എൻസിആർബിയുടെ പക്കൽ ഇല്ലെന്ന് കഴിഞ്ഞയാഴ്ച ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയെ അറിയിച്ചിരുന്നു. ആൾക്കൂട്ട കൊലപാതകങ്ങൾ തടയാൻ സർക്കാർ പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ആൾക്കൂട്ട ആക്രമണങ്ങൾ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി 2019 ജൂലൈ 23, 2019 സെപ്റ്റംബർ 25 തീയതികളിൽ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണാധികാരികൾക്കും കേന്ദ്രം ഉപദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.