പൗരത്വ ഭേദഗതി നിയമവും ഏക സിവില്‍ കോഡും അനുവദിക്കില്ലെന്ന് മമത ബാനര്‍ജി


പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഏക സിവില്‍ കോഡും അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതിനെതിരെ രക്തം ചിന്താന്‍ മടിയില്ലെന്നും മമത പറഞ്ഞു.തിരഞ്ഞെടുപ്പ് സമയത്ത് ”ചില ആളുകളുടെ” ഗൂഡാലോചനയ്ക്ക് ഇരയാകരുതെന്നും കൊല്‍ക്കത്തയില്‍ നടന്ന ഈദ് പ്രാര്‍ത്ഥനയില്‍ മമത പറഞ്ഞു. ജനങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദത്തിനു തടസ്സമായ ഒന്നും അനുവദിക്കില്ലെന്ന് മമത പറഞ്ഞു.


അസമിലെപോലെ പരൗത്വം നിഷേധിക്കപ്പെടുന്നവര്‍ക്കു തടങ്കല്‍ പാളയങ്ങള്‍ അംഗീകരിക്കില്ലെന്നും മമത പറഞ്ഞു.ഏകീകൃത സിവില്‍ കോഡ് സ്വീകാര്യമല്ല. എല്ലാ മതങ്ങളിലും ഐക്യം വേണമെന്നും മമത പറഞ്ഞു. സംസ്ഥാനത്ത് സിഎഎ നടപ്പാക്കില്ലെന്ന് മമത ബാനര്‍ജി നേരത്തെ പ്രതിജ്ഞയെടുക്കുകയും സിഎഎ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കുന്നവരെ വിദേശികളായി മുദ്രകുത്തുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.


സിഎഎയെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി നുഴഞ്ഞുകയറ്റക്കാര്‍ക്ക് സൗകര്യമൊരുക്കുന്നുവെന്നും ആരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയെ രൂക്ഷമായി വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് മമത ബാനര്‍ജിയുടെ പ്രസ്താവന.



Sharing is Caring