മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. 1000 കോടിക്ക് മുകളില്‍ മൂല്യമുള്ള സ്വത്തുക്കളാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. ജരന്ദേശ്വറിലെ പഞ്ചസാര ഫാക്ടറി, ഗോവയിലെ റിസോര്‍ട്ട്, ഡല്‍ഹിയിലെ ഓഫീസ്, ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി എന്നിവ കണ്ടുകെട്ടിയതില്‍ ഉള്‍പ്പെടുന്നു.

ബിനാമി ഇടപാടുകൾ അന്വേഷിക്കുന്ന ആദായ നികുതി വകുപ്പിന്റെ സംഘമാണ് അജിത് പവാറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയത്. മഹാരാഷ്ട്രയിലെ വിവിധ ഇടങ്ങളിലായി 500 കോടി വിലവരുന്ന, 27 പ്ലോട്ടുകളയും പാവറിന്റ ബിനാമി സ്വത്തുക്കളാണെന്ന് ആദയ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

ഈ സ്വത്തുക്കളെല്ലാം അജിത് പവാറിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും ഉടമസ്ഥതയിലുള്ളതാണെന്നാണ് കരുതുന്നത്. ഇടപാടുകള്‍ തെളിയിക്കാന്‍ 90 ദിവസമാണ് അജിത് പവാറിന് അനുവദിച്ചിരിക്കുന്നത്.

എന്‍സിപി നേതാക്കള്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ നടപടിയുടെ ഭാഗമായി നേരത്തെ, സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍.സി.പി. നേതാവും മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രിയുമായ അനില്‍ ദേശ്മുഖ് അറസ്റ്റിലായിരുന്നു. സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *