ലോ അക്കാദമിക്ക് അഫിലിയേഷന്‍ ഇല്ലെന്ന്;വിന്‍സന്റ് പാനികുളങ്ങര


പേരൂര്‍ക്കട ലോ അക്കാദമി സര്‍വകലാശാല അഫിലിയേഷനായി അപേക്ഷിച്ചിട്ടു പോലുമില്ലെന്നു വെളിപ്പെടുത്തല്‍. അഫിലിയേഷന്‍ പ്രശ്നത്തില്‍ അക്കാദമിക്കെതിരെ 35 വര്‍ഷം മുന്‍പ് സുപ്രീം കോടതി വരെ കേസ് നടത്തിയ കൊച്ചിയിലെ അഭിഭാഷകന്‍ ഡോക്ടര്‍ വിന്‍സന്റ് പാനിക്കുളങ്ങരയുടേതാണ് ആരോപണം. അഫിലിയേഷന്‍ രേഖകള്‍ക്കായി സര്‍വകലാശാലയില്‍ അന്വേഷിച്ച്‌ സമയം പാഴാക്കിയിട്ട് കാര്യമില്ലന്നും അദ്ദേഹം പറഞ്ഞു. കോളജിന്റെ അഫിലിയേഷനുമായി ബന്ധപ്പെട്ട രേഖകള്‍ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം കേരള സര്‍വകലാശാലയും പറഞ്ഞിരുന്നു.


വിന്‍സന്റ് പാനികുളങ്ങര 1982ല്‍ ഉന്നയിച്ചത് അന്ന് പ്രിന്‍സിപ്പലായിരുന്ന നാരായണന്‍ നായരുടെ സര്‍വകലാശാലാ സിന്‍ഡിക്കറ്റിലെ അംഗത്വത്തെച്ചൊല്ലിയുള്ള പ്രശ്നമായിരുന്നു.
അഫിലിയേഷന്‍ ഇല്ലാത്ത ലോ അക്കാദമിയിലെ പ്രിന്‍സിപ്പലിന് സിന്‍ഡിക്കറ്റില്‍ ഇരിക്കാന്‍ അര്‍ഹത ഇല്ല എന്ന വാദം ഹൈക്കോടതി അംഗീകരിച്ചില്ലെങ്കിലും അപ്പീലില്‍ സുപ്രീംകോടതിയുടെ തീര്‍പ്പ് ഇങ്ങനെയായിരുന്നു. ഇത്രയും കാലം അദ്ദേഹം കോളജിനെ പ്രതിനിധീകരിച്ചു നിന്നതിനാല്‍ പ്രത്യേക സാഹചര്യത്തില്‍ അഫിലിയേഷന്‍ ഉള്ളതായി കാണാം എന്നായിരുന്നു. ഇത് പ്രിന്‍സിപ്പലിന്റെ കാര്യത്തില്‍ മാത്രമായിരുന്നു. ഈ കോളജിന് ഇതുവരെ അഫിലിയേഷന്‍ കിട്ടിയിട്ടില്ല – വിന്‍സന്റ് പാനിക്കുളങ്ങര പറയുന്നു.


കേസിനു ശേഷവും അഫിലിയേഷനായി അപേക്ഷിക്കാന്‍ അക്കാദമി തയ്യാറായില്ല എന്നാണ് ആരോപണം. ഇത്രകാലം അഫിലിയേഷന്‍ ഉണ്ടായിരുന്നില്ല എന്ന രഹസ്യം പരസ്യമാകുമെന്നായിരുന്നു ഭീതി. കോളജിന് അഫിലിയേഷന്‍ ഇല്ലെന്ന് പുറത്തറിഞ്ഞാല്‍ പല അഭിഭാഷകരുടെയും ജോലി പോകും. പല ജഡ്ജിമാരുടെയും ഉത്തരവുകള്‍ വരെ അവസാധുവാകുന്ന അവസ്ഥ ഉണ്ടാകുമായിരുന്നുവെന്നും വിന്‍സന്റ് പറയുന്നു. അക്കാദമി ഉന്നതരുടെ പ്രതികാര നടപടിയായി പിന്നീട് നിരന്തരം ഉപദ്രവങ്ങളുണ്ടായി. അഭിഭാഷകവൃത്തിയില്‍ നിന്ന് അകാരണമായി തന്നെ സസ്പെന്‍ഡ് ചെയ്യിച്ചു. പിന്നീട് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെ സമീപിച്ചാണ് നീതി നേടിയെടുത്തതെന്നും വിന്‍സന്റ് പാനികുളങ്ങര പറഞ്ഞു.ഒരു ചാനല്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.



Sharing is Caring