കൊച്ചി: ലക്ഷദ്വീപില്‍ ഇനി തേങ്ങ പറിക്കാനും നിയന്ത്രണം. ആന്ത്രോത്ത്, കല്‍പ്പേനി ദ്വീപുകളിലെ റോഡുകള്‍ക്ക് സമീപത്തുള്ള തെങ്ങുകളില്‍ നിന്നും തേങ്ങ പറിയ്ക്കുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും അനുമതി വാങ്ങണം എന്നാണ് ദ്വീപ് ഭരണകൂടത്തിന്റെ നിര്‍ദേശം. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കുടിയായ ഡെപ്യൂട്ടി കളക്ടര്‍ മുകുന്ദ് വല്ലഭ് ജോഷിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുജനങ്ങള്‍ക്ക് അപകടം സംഭവിക്കുന്നത് തടയുക എന്നതാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യമന്നെും ഉത്തരവില്‍ പറയുന്നു. ലക്ഷദ്വീപ് നിവാസികളുടെ പരമ്പരാഗതമായ തൊഴില്‍ മേഖലയും പ്രാഥമിക ഉപജീവനമാര്‍ഗ്ഗവുമാണ് തെങ്ങ് കൃഷി. ദ്വീപുകളില്‍ നിരവധി പൊതുവഴികള്‍ ഉള്ളതിനാല്‍, ധാരാളം തെങ്ങുകള്‍ പുതിയ ഉത്തരവിന്റെ പരിധിയില്‍ വരും.
തേങ്ങ പറിക്കുന്നതിന് കൂടുതല്‍ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം എന്ന് വ്യക്തമാക്കുന്നതാണ് ഉത്തരവ്. തെങ്ങ് കയറുന്ന വ്യക്തി അംഗീകൃത ക്ലൈംബിംഗ് ഗിയര്‍ (തെങ്ങുകയറ്റ ഉപകരണം) ഉപയോഗിക്കണം, താഴെയുള്ളവര്‍ ഹെല്‍മെറ്റുകള്‍/ഗ്ലൗസുകള്‍ ഉപയോഗിക്കണം. ഗതാഗതത്തിരക്ക്, സ്‌കൂള്‍ തുടങ്ങിയ സമയങ്ങളില്‍ തേങ്ങ പറിക്കാന്‍ പാടില്ല. തുറമുഖങ്ങളില്‍ കപ്പല്‍ എംബാര്‍ക്കേഷന്‍/ഡി-എംബാര്‍ക്കേഷന്‍ സമയങ്ങളിലും നിയന്ത്രണങ്ങള്‍ പാലിക്കണം എന്നും ഉത്തരവ് പറയുന്നു. സുരക്ഷാ നടപടികളില്ലാതെ തേങ്ങ പറിയ്ക്കുന്നതും, ഇവ വീഴുന്നതും ഗതാഗതം തടസം ഉള്‍പ്പെടെ ഉണ്ടാക്കുന്നു എന്നും ഉത്തരവില്‍ പറയുന്നു. തേങ്ങറിയ്ക്കുന്നതിന് മുന്‍പ് ഒരുക്കേണ്ട സന്നാഹങ്ങളെ കുറിച്ചും ഉത്തരവില്‍ വിശദീകരിക്കുന്നുണ്ട്. മരങ്ങള്‍ക്ക് ചുറ്റും കുറഞ്ഞത് 10 മീറ്റര്‍ സുരക്ഷാ വലയം ഉറപ്പാക്കാണം. തേങ്ങ പറിക്കുന്ന സമയത്ത് ‘ഒരു സൂപ്പര്‍വൈസര്‍ നിലത്ത് ഇരിക്കണം, റോഡില്‍ നിരീക്ഷണം നടത്തണം. കാല്‍നടയാത്രികരെയും പാര്‍ക്കിങ്ങും നിയന്ത്രിക്കണം എന്നിങ്ങനെ പോകുന്നു നിര്‍ദേശങ്ങള്‍.

പൊതുവഴിയോട് ചേര്‍ന്നുള്ള തെങ്ങുകളില്‍ നിന്നും തേങ്ങ പറിക്കാന്‍ ഉദ്ദേശിക്കുന്ന ഉടമയോ കരാറുകാരനോ കുറഞ്ഞത് 24 മണിക്കൂര്‍ മുമ്പെങ്കിലും പ്രദേശത്തെ എസ് എച്ച് ഒ, അസി. എന്‍ജിനീയര്‍ (റോഡ്), എല്‍പിഡബ്ല്യുഡി എന്നിവരെ അറിയിക്കണം. ഇവരുടെ അനുമതി ലഭിച്ച ശേഷം മാത്രമേ ജോലി തുടങ്ങാന്‍ സാധിക്കു എന്നും ഓഗസ്റ്റ് 28 ന് പുറപ്പെടുവിച്ച ഉത്തരവ് വ്യക്തമാക്കുന്നു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ നീക്കം ഇതിനോടകം വലിയ പ്രതിഷേധം ക്ഷണിച്ച് വരുത്തിക്കഴിഞ്ഞു. നിര്‍ദേശങ്ങള്‍ പ്രായോഗികമല്ലെന്നാണ് പ്രധാന വിമര്‍ശനം. ഉത്തരവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഇതിനോടകം ലക്ഷദ്വീപ് ജില്ലാ കളക്ടര്‍ക്ക് നിവേദനവും പ്രദേശവാസികള്‍ നല്‍കിക്കഴിഞ്ഞു.













