മൂന്നുലക്ഷത്തിൻറെ കെഎസ്ഇബിയുടെ പർച്ചേഴ്സ് ഓർഡർ മൂന്നുകോടിയാക്കി
കെഎസ്ഇബിയുടെ പർച്ചേഴ്സ് ഓർഡർ തിരുത്തി വൈദ്യുതിബോർഡിനെയും ബാങ്കിനേയും പറ്റിച്ച് കോടികളുടെ വായ്പയെടുത്തതായി പരാതി. കെഎസ്ഇബിയിലേക്ക് അലുമിനിയം കണ്ടക്ടർ ഉപകരണങ്ങൾ വാങ്ങുന്നതിന് ലഭിച്ച 3.66ലക്ഷം രൂപയുടെ (3,66,093രൂപ) പർച്ചേഴ്സ് ഓർഡറാണ് മൂന്നുകോടി രൂപയാക്കി (3,00,66,093രൂപ) തിരുത്തി രാമമംഗലം സ്വദേശി ബാങ്കിൽ നിന്ന് ഒന്നരക്കോടിയോളം രൂപ ലോണെടുത്തത്. മുമ്പ് വിവാദമായ ആട് മാഞ്ചിയം തേക്ക് കേസിലുൾപ്പെട്ടിട്ടുള്ള ഇദ്ദേഹത്തിൻറെ പുതിയ പണമിടപാട് സംഭവം വിവാദമായതോടെ സ്വകാര്യ വ്യക്തി നൽകിയ പരാതി എറണാകുളം വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ ഫയലിൽ സ്വീകരിച്ചു. രാമമംഗലം ഊരുമനയിൽ പ്രവർത്തിക്കുന്ന സ്വകാര്യ എം.കെ കേബിൾസ് സ്ഥാപനത്തിന് കെഎസ്ഇബി 2017 ഒക്ടോബർ 23ന് അലുമിനിയം കണ്ടക്ടർ ഉപകരണങ്ങൾ നൽകാൻ പർച്ചേഴ്സ് ഓർഡർ നൽകിയിരുന്നു. ഇതുപ്രകാരം 3,66,093രൂപയുടെ ഉപകരണങ്ങളാണ് നൽകേണ്ടിയിരുന്നത്. 2016 ജൂൺ 28ന് കെഎസ്ഇബിയുടെ ടെൻഡർ ലഭിച്ചതിനെതുടർന്നാണ് കമ്പനിക്ക് പർച്ചേഴ്സ് ഓർഡർ ലഭിച്ചത്. ഇതിൽ പറയുന്ന പ്രകാരമുള്ള വൈദ്യുത ഉപകരണങ്ങൾ ഉണ്ടാക്കി നൽകുന്നതിനാവശ്യമായ മൂലധനത്തിനായാണ് എം.കെ കേബിൾസ് സ്ഥാപനം തിരുവാങ്കുളത്തെ ഒരു സ്വകാര്യബാങ്കിൽ അപേക്ഷ നൽകിയത്. ബാങ്ക് വായ്പ അപേക്ഷയോടൊപ്പം ഹാജരാക്കിയ പർച്ചേഴ്സ് ഓർഡറിലാണ് തിരുത്തിയത്. 3,66,093 രൂപയെന്നുള്ളത് 3,00,99,093 രൂപയാക്കിയാണ് തിരുത്തിയത്. ഇതുപ്രകാരം ബാങ്ക് ഈ കമ്പനിക്ക് ഒന്നരക്കോടിയോളം രൂപ വായ്പയും അനുവദിച്ചു. വായ്പാ തുക അനുവദിച്ചതിനുശേഷമാണ് തിരിമറി ബാങ്കിൻറെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ബാങ്ക് കെഎസ്ഇബിയോട് പർച്ചേഴ്സ് ഓർഡർ സംബന്ധിച്ച വിശദീകരണം തേടി. നാലുകിലോമീറ്റർ ദുരത്തേക്കുള്ള വൈദ്യുതി ഉപകരണങ്ങൾക്കായി 1,86,745രൂപയും 6.7കിലോമീറ്റർ ദൂരത്തേക്കുള്ള ഉപകരണങ്ങൾക്കായി 1,79,345 രൂപയുമാണ് കെഎസ്ഇബിയുടെ പർച്ചേഴ്സ് ഓർഡറിലുള്ളത്. ഇതു രണ്ടും ചേർത്ത് മൊത്തം 3,66.093രൂപയും. എന്നാൽ ബാങ്ക് വായ്പാ അപേക്ഷയിൽ ദൂരം 4.4 കിലോമീറ്ററെന്നത് 440കിലോമീറ്ററാക്കി. തുക 1,86,745രൂപയ്ക്കു പകരം 1,86,74,585.60രൂപയാക്കി. 6.7കിലോമീറ്റർ ദൂരമെന്നത് 425.560കിലോമീറ്ററാക്കി. ഇതിൻറെ യഥാർഥ തുകയായ 1,79,345രൂപയ്ക്ക് പകരം 1,13,91,507.74രൂപയുമാക്കി. ഇതുരണ്ടും ചേർത്താണ് 3,00,66,093രൂപയാക്കി തന്ത്രപൂർവ്വമാണ് ബാങ്കിനെ കബളിപ്പിച്ചത്. പർച്ചേഴ്സ് ഓർഡറിൽ വലിയതുകയാക്കി കെഎസ്ഇബിയെ മറയാക്കിക്കൊണ്ട് വൻതുക വായ്പ നേടിയത്. സംഭവം വിവാദമായതോടെ ഇത് ഒതുക്കിതീർക്കാനും ചില ശ്രമങ്ങൾ തകൃതിയായി നടക്കുന്നുണ്ട്.
FLASHNEWS